ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഭഗത് സിങ് പോലുളള സ്വാതന്ത്ര്യ സമര സേനാനികളെ ഒരു കോണ്‍ഗ്രസ് നേതാവും ജയിലില്‍ സന്ദർശിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പൊളിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിലൂടെ ഒരു ട്വീറ്റ് പുറത്തുവന്നത്.
”ഷഹീദ് ഭഗത് സിങ്, ബദുകേശ്വർ ദത്ത്, വീർ സവർക്കർ തുടങ്ങി സ്വാതന്ത്ര്യത്തിനായി പോരാടി ജയിലിൽ അടക്കപ്പെട്ട വിപ്ലവകാരികളെ ഒരു കോൺഗ്രസ് നേതാവും ജയിലിൽ സന്ദർശിച്ചിട്ടില്ല. എന്നാൽ അഴിമതി കേസിൽ ശിക്ഷക്കപ്പെട്ട് കഴിയുന്നവരെ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ ജയിലിൽ പോകുന്നു” ഇതായിരുന്നു ട്വീറ്റ്. പക്ഷേ മോദി പറഞ്ഞത് തെറ്റാണെന്ന് ചരിത്രം നോക്കിയാൽ മനസിലാകും.
1929 ജൂൺ 12 ന് ഡല്‍ഹിയില്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസിലാണ് ഭഗത് സിങ്ങും ബദുകേശ്വര്‍ ദത്തും അറസ്റ്റിലാവുന്നത്. ഇവരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. ലാഹോർ ജയിലിൽ അടക്കപ്പെട്ട ഇരുവരും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങി. 1929 ജൂലൈ 10 ന് ലാഹോർ ഗൂഢാലോചനാ കേസിൽ ഭഗത് സിങ്, ദത്ത് അടക്കം നിരവധി പേരെ വിചാരണയുടെ ഭാഗമായി ജയിലിൽ അടച്ചു. തുടർന്ന് ഭഗത് സിങ്ങിനോടൊപ്പം മറ്റുളളവരും നിരാഹാര സമരത്തിൽ പങ്കാളികളായി 1930 ഒക്ടോബർ 7 ന് ഭഗത് സിങ്, ശിവറാം രാജ്ഗുരു, സുഖ്ദേവ് താപർ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. മൂന്നുപേരെയും 1931 മാർച്ച് 23 ന് തൂക്കിലേറ്റി.
Read | Did no Congress leader meet Bhagat Singh in prison? at indianexpress
1929 ഓഗസ്റ്റ് 9 ന് ഭഗത് സിങ്ങിനെയും മറ്റുളളവരെയും ജവഹർലാൽ നെഹ്റു ജയിലിൽ പോയി സന്ദർശിച്ചിരുന്നു (1929 ഓഗസ്റ്റ് 10 ന് ദി ട്രീബ്യൂൺ ദിനപത്രത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്). ”ഇന്നലെ സെൻട്രൽ ജയിലും ബോർസ്താൽ ജയിലും സന്ദർശിച്ചു. സർദാർ ഭഗത് സിങ്, മി.ബദുകേശ്വർ ദത്ത്, മി. ജതീന്ദ്രനാഥ് ദാസ് ഉൾപ്പെടെ ലാഹോർ ഗൂഢാലോചന കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ കണ്ടു. അവർ നിരാഹാര സമരം നടത്തുകയാണ്. അവരെ നിർബന്ധിപ്പിച്ച് ആഹാരം കഴിപ്പിക്കാൻ കഴിയില്ല. ദിവസം കഴിയുന്തോറും അവർ പതുക്കെ മരണത്തിലേക്ക് അടുക്കുകയാണ്. ഇനി ആ ദുരന്തത്തിന് അധികം നാളുകളില്ല. മി.ജാതീന്ദ്രനാഥ് ദാസിന്റെ നില അതീവ ഗുരുതരമാണ്. ചെറുപ്പക്കാരായ ഈ വിപ്ലവ സമരസേനാനികളുടെ സഹനം കാണുമ്പോൾ അതെന്നിൽ വേദനയുളവാക്കുന്നു” ജവഹർലാൽ നെഹ്റു ഇങ്ങനെ പറഞ്ഞതായി ദി ട്രീബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 13 ന് ജാതിൻ ദാസ് മരണമടഞ്ഞു.
Did the Congress government in Karnataka tell people what they have done in the last five years? They just keep saying – What did Modi do? They must be answerable. They should tell people what they have done for Karnataka: PM @narendramodi //t.co/1FHi0L0Gk3
— narendramodi_in (@narendramodi_in) May 9, 2018
തന്റെ ആത്മകഥയിലും നെഹ്റു ഭഗത് സിങ്ങുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ”ജയിലിൽ കഴിയുന്ന ചില തടവുകാരെ കാണാൻ എനിക്ക് അനുവാദം ലഭിച്ചു. ഞാനത് പ്രയോജനപ്പെടുത്തി. ഞാൻ അന്നാദ്യമായി ഭഗത് സിങ്ങിനെ കണ്ടു. അദ്ദേഹത്തിന്റെ മുഖം ആകർഷണീയമായിരുന്നു. തികച്ചും ശാന്തനായിരുന്നു. അദ്ദേഹത്തിൽ ഒരു രോഷവും ഉണ്ടായിരുന്നില്ല. വളരെ മാന്യതയോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്”.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook