/indian-express-malayalam/media/media_files/2025/12/05/flight-indigo-2025-12-05-16-15-03.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒന്നിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധനയിൽ ഇളവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ക്രൂ അംഗങ്ങൾക്ക് ആഴ്ചതോറുമുള്ള വിശ്രമം സംബന്ധിച്ച നിർദ്ദേശങ്ങൾ ഡിജിസിഎ പിൻവലിച്ചു.
യാത്രക്കാരെയും പൈലറ്റുമാരെയും ക്രൂ അഗംങ്ങളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎ പുതിയ വിജ്ഞാപനം ഇറക്കിയത്. 'പ്രവർത്തനങ്ങളുടെ തുടർച്ചയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിമാനക്കമ്പനികളിൽ നിന്ന് ലഭിച്ച നിവേദനങ്ങളും പ്രവർത്തന തടസ്സങ്ങളും കണക്കിലെടുത്ത്, പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശം ഉടനടി പിൻവലിക്കുന്നതായി', ഡിജിസിഎ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഇൻഡിഗോ രണ്ടു മാസത്തേക്ക് ഇളവ് തേടിയതിനെ തുടർന്നാണ് ഡിജിസിഎയുടെ ആശ്വാസ നടപടിയെന്നാണ് വിവരം. ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ 60 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഇൻഡിഗോയെ പിടിച്ചുലച്ചത് പ്രധാനമായും ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങളാണ്. ചട്ടങ്ങളുടെ രണ്ടാം ഘട്ടം കഴിഞ്ഞ മാസം നടപ്പിലാക്കിയതോടെയാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമായത്. നൂറുകണക്കിന് വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. പലരും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പും നേരിടുകയാണ്.
വെള്ളിയാഴ്ച ഏകദേശം അഞ്ഞൂറോളം ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം. ഇൻഡിഗോയുടെ ഏറ്റവും വലിയ ഹബ്ബായ ഡൽഹിയിൽ നിന്ന് അർദ്ധരാത്രി വരെയുള്ള എല്ലാ ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Also Read: ഇൻഡിഗോയിൽ പ്രതിസന്ധി; ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ തിരിച്ചടിയായത് എങ്ങനെ?
അതേസമയം, അടുത്ത വർഷം ഫെബ്രുവരി 10 ഓടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. നിയമാനുസൃതമായി വിശ്രമ സമയം മെച്ചപ്പെടുത്തുന്നതിനും എടിസിയുമായും വിമാനത്താവളങ്ങളുമായും ഏകോപനം ശക്തിപ്പെടുത്തുന്നതിനും തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇൻഡിഗോ പ്രവർത്തിക്കുന്നുണ്ടെന്ന് ഡിജിസിഎ അറിയിച്ചു.
Also Read: മോദി-പുടിൻ നിർണായക ചർച്ച ഇന്ന്; തന്ത്രപ്രധാന സാമ്പത്തിക-സഹകരണത്തിന് സാധ്യത
എല്ലാ വിമാനക്കമ്പനികൾക്കും പുതിയ നിയമം ബാധകമാണെങ്കിലും, വമ്പൻ ശൃംഖല, രാത്രി യാത്രകൾ തുടങ്ങി ഒന്നിലേറെ കാരണങ്ങളാണ് ഇൻഡിഗോയ്ക്ക് പുതയ നിയമം വലിയ തിരച്ചടി സൃഷ്ടിച്ചത്. 400-ലധികം വിമാനങ്ങളുമായി ദിവസേന 2,300-ലധികം സർവീസുകൾ നടത്തുന്ന വമ്പൻ ശൃംഖലയാണ് ഇൻഡിഗോയുടേത്. വിമാനങ്ങളെയും ജീവനക്കാരെയും പരമാവധി സമയം ഉപയോഗിക്കുന്ന രീതിയാണ് ഇൻഡിഗോയുടേത്. രാത്രികാല സർവീസുകളും കമ്പനിക്ക് കൂടുതലുണ്ട്. രാത്രി ലാൻഡിംഗുകൾ രണ്ടായി ചുരുക്കിയത് ഇത്തരം സർവീസുകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്.
Read More: വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us