ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണും വിമാനസർവീസുകൾ വെട്ടിക്കുറച്ചതുമാണ് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ വർധിക്കുന്നതിന് കാരണമാകുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) മേധാവി അരുൺ കുമാർ. അത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിനായി വ്യോമയാന മന്ത്രാലയം നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“വർദ്ധിച്ചുവരുന്ന സാങ്കേതിക തടസ്സങ്ങൾ കോവിഡുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു, ലോക്ക്ഡൗണും നിയന്ത്രണത്തോടെയുള്ള പ്രവർത്തനങ്ങളും വിമാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. കൂടാതെ, കോവിഡിന് ശേഷം ജോലിക്ക് ആളുകൾ ഇല്ലാത്ത ഒരു പ്രശ്‌നമുണ്ട്. അത് ഒരു രാജ്യത്തെയോ വിമാനകമ്പനിയയെയോ സംബന്ധിച്ച് ഉള്ളതല്ല” കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഡിജിസിഎയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ 460-ലധികം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ വിമാനങ്ങളിലുണ്ടായ നിരവധി “എഞ്ചിനീയറിംഗ് സംബന്ധമായ സംഭവങ്ങളെ” തുടർന്ന് എല്ലാ വാണിജ്യ വിമാനങ്ങളുടെയും പ്രത്യേക ഓഡിറ്റിന് ഡിജിസിഎ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടു. പരിശോധനയുടെ ഭാഗമായി, ജോലിക്കാരുടെ എണ്ണം, സൗകര്യങ്ങൾ, എന്നിവയും ഉപകരണങ്ങളുടെ ലഭ്യതയെ കുറിച്ചും റെഗുലേറ്റർ പഠിക്കും.
സാങ്കേതിക തകരാറുകളിൽ പലതും യഥാർത്ഥത്തിൽ പതിവുള്ളതാണെന്നും കുമാർ പറഞ്ഞു. “ഫ്ലൈറ്റ് ക്രൂ എന്ന നിലയിൽ, നിങ്ങൾ ജാഗ്രത പുലർത്തുകയും ജാഗ്രത പാലിക്കുകയും സാഹചര്യങ്ങൾക്ക് അനുസരിച്ച് അവയോട് പ്രതികരിക്കുകയും വേണം, കൂടാതെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കുകയാണെങ്കിൽ, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങൾക്ക് പറക്കാനാവില്ല. ഇതിനർത്ഥം താഴെയാണെങ്കിൽ, മുന്നോട്ട് പോകുന്നതിന് മുമ്പ് കുഴപ്പങ്ങളും അതിന്റെ ലക്ഷണങ്ങളും ശ്രദ്ധിക്കുന്നു, ആകാശത്താകുമ്പോൾ, ചെക്ക്‌ലിസ്റ്റ് പ്രവർത്തനങ്ങൾ ഉചിതമായി ചെയ്യുകയും, ആവശ്യമെങ്കിൽ മുൻഗണന, മുൻകരുതൽ അടിസ്ഥാനത്തിൽ അടിയന്തിര ലാൻഡിങ്ങിന് ശ്രമിക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.
സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ആത്മവിശ്വാസത്തോടെ മാതൃകാപരമായി എല്ലാ ന്യൂനതകളും റിപ്പോർട്ട് ചെയ്ത പൈലറ്റുമാരോട് താൻ നന്ദി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിസിഎയുടെ സമീപകാല സ്‌പോട്ട് ചെക്കുകളിൽ, വിമാനക്കമ്പനികൾ വിമാനങ്ങളിലെ കരാറുകളുടെ കാരണങ്ങൾ തെറ്റായാണ് മനസിലാകുന്നതെന്നും എല്ലാ വിമാനത്താവളങ്ങളിലും യോഗ്യരായ എഞ്ചിനീയർമാരില്ലെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ, എഞ്ചിൻ തകരാറുകളും ക്യാബിനിലെ ദുർഗന്ധവും മുതൽ ക്യാബിൻ ഡിപ്രഷറൈസേഷൻ തുടങ്ങിയ സാങ്കേതിക തകരാറുകൾ ഇന്ത്യൻ വിമാനങ്ങളിൽ ഉണ്ടായി. കഴിഞ്ഞയാഴ്ച, എയർ ഇന്ത്യയുടെ ബോയിംഗ് 787 വൈഡ് ബോഡി വിമാനം 260 ഓളം യാത്രക്കാരുമായി ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ക്യാബിൻ ഡിപ്രഷറൈസേഷൻ അനുഭവപ്പെട്ടു, ഇത് ഓക്സിജൻ മാസ്കുകൾ പുറത്തുവരാനും ചില യാത്രക്കാരുടെ മൂക്കിൽ നിന്ന് രക്തം വരുന്നതിനും കാരണമായി.
ഈ മാസമാദ്യം ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ഇൻഡിഗോയുടെ എയർബസ് എ320നിയോ വിമാനത്തിന്റെ വലത് എഞ്ചിനിൽ തകരാർ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.
അതിനു മുമ്പ്, കോഴിക്കോട് നിന്ന് ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-800 വിമാനത്തിന്റെ ഫോർവേഡ് ഗാലിയിലെ വെന്റുകളിലൊന്നിൽ നിന്ന് ദുർഗന്ധം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനം ഒമാനിലെ മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു.
കുറഞ്ഞ നിരക്കിലുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ മെയ്-ജൂൺ കാലയളവിൽ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് എട്ട് സാങ്കേതിക തകരാറുകൾ എങ്കിലും ഉണ്ടായിരുന്നു, ഇതിനെത്തുടർന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.