ബോയിംഗ് 737 മാക്സ് വിമാനം പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ 90 പൈലറ്റുമാർക്കെതിരെ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. ബോയിംഗ് 737 മാക്സ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎ ഇവരെ വിലക്കി. പരിശീലന പ്രൊഫൈലുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി ലഭിക്കാൻ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.
നിലവിൽ ബോയിംഗ് 737 മാക്സ് സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏക എയർലൈൻ സ്പൈസ് ജെറ്റ് ആണ്. ഇന്തോനേഷ്യയിലും എത്യോപ്യയിലും 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങളെത്തുടർന്ന് രണ്ട് വർഷത്തിലേറെയായി ഇത്തരത്തിലുള്ള വിമാനങ്ങൾ ഇന്ത്യ നിർത്തിവച്ചിരുന്നു.
നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പ്രമോട്ട് ചെയ്യുന്ന വിമാനക്കമ്പനിയായ ആകാശ എയർ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ആകാശ എയർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഡിജിസിഎയുടെ നടപടി
ബോയിംഗ് 737 മാക്സിനുള്ള പ്രത്യേക പൈലറ്റ് പരിശീലനം ഈ വിമാനങ്ങളെ വീണ്ടും സർവീസിന് അനുവദിക്കുന്ന സമയത്ത് പുറപ്പെടുവിച്ച പ്രധാന തിരുത്തൽ നടപടികളിലൊന്നാണ്.
പൈലറ്റുമാർക്ക് വീണ്ടും പരിശീലനം നൽകേണ്ടതുണ്ടെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
“ബോയിംഗ് 737 മാക്സിൽ പരിശീലനം നേടിയ 650 പൈലറ്റുമാരാണ് സ്പൈസ് ജെറ്റിനുള്ളത്. 90 പൈലറ്റുമാരുടെ പരിശീലന പ്രൊഫൈലിൽ ഡിജിസിഎ നിരീക്ഷണം നടത്തിയിരുന്നു, അതിനാൽ ഡിജിസിഎയുടെ ഉപദേശപ്രകാരം, സ്പൈസ്ജെറ്റ് 90 പൈലറ്റുമാരെ മാക്സ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് നിയന്ത്രിച്ചിരിക്കുന്നു, ഈ പൈലറ്റുമാർ ഡിജിസിഎയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുനർ പരിശീലനത്തിന് വിധേയരാകുന്നത് വരെയാണ് നിയന്ത്രണം,” സ്പൈസ് ജെറ്റ് വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
“ഈ പൈലറ്റുമാർക്ക് മറ്റ് ബോയിംഗ് 737 വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരിക്കു. ഈ നിയന്ത്രണം മാക്സ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. സ്പൈസ് ജെറ്റ് നിലവിൽ 11 മാക്സ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നു, ഈ 11 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഏകദേശം 144 പൈലറ്റുമാർ ആവശ്യമാണ്. മാക്സിൽ പരിശീലനം ലഭിച്ച 650 പൈലറ്റുമാരിൽ 560 പേർ ഇപ്പോഴും ലഭ്യമായി തുടരുന്നു, ഇത് നിലവിലെ ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്, ”വക്താവ് കൂട്ടിച്ചേർത്തു.
2019 മാർച്ചിൽ ആഗോളതലത്തിൽ നിർത്തിവച്ച വിമാനങ്ങൾ 2020 ഡിസംബറിലാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇന്തോനേഷ്യൻ ലോ-കോസ്റ്റ് കാരിയറായ ലയൺ എയറും എത്യോപ്യൻ ഫ്ലാഗ് കാരിയറായ എത്യോപ്യൻ എയർലൈൻസും നടത്തുന്ന വിമാനങ്ങൾ അപകടത്തിൽ പെട്ടതിനെത്തുടർന്നായിരുന്നു ഇവ നിർത്തിവച്ചത്. വിമാനം കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലെ പിഴവിന് അപകടങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.