ശ്രീനഗർ: മൂന്ന് മുൻ മുഖ്യമന്ത്രിമാരും, ഐഎഎസ് ഉദ്യോഗസ്ഥരും മാത്രമല്ല, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പായി കശ്മീരില്‍ വീട്ടുതടങ്കലിലാക്കപ്പെട്ടവരുടെ പട്ടികയിൽ ഒരു മുൻ കേന്ദ്രമന്ത്രി, ഏഴ് മുൻ മന്ത്രിമാർ, മേയർ, ശ്രീഗർ ഡെപ്യൂട്ടി മേയർ, നിരവധി ജനപ്രതിനിധികൾ എന്നിവരും ഉണ്ട്. ഇവരാരും ഇനിയും മോചിതരായിട്ടില്ല.
ഓഗസ്റ്റ് അഞ്ചിന്, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, തടങ്കലിലായ നേതാക്കളെ എപ്പോൾ വിട്ടയക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും ഇതുവരെ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.
തടവിലാക്കപ്പെട്ടവരിൽ അഭിഭാഷകർ, വ്യവസായികൾ, പ്രൊഫസർമാർ, ജമ്മു കശ്മീർ അസോസിയേഷൻ അംഗങ്ങൾ, പൗരന്മാര്‍ എന്നിവരും ഉൾപ്പെടുന്നു. തടങ്കലിലാക്കപ്പെട്ട ചില പ്രധാന രാഷ്ട്രീയ വ്യക്തിത്വങ്ങൾ:
ഫറൂഖ് അബ്ദുല്ല
മൂന്ന് തവണ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ അബ്ദുല്ല നാഷണൽ കോൺഫറൻസ് പാർട്ടിയുടെ (എൻസി) പ്രസിഡന്റും ശ്രീനഗർ എംപിയുമാണ്.
മെഹബൂബ മുഫ്തി
മുൻ മുഖ്യമന്ത്രി മുഫ്തി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റാണ്. മുൻ പാർലമെന്റ് അംഗമായ അവർ മൂന്ന് തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒമർ അബ്ദുല്ല
ജമ്മു കശ്മീർ മുൻ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം, എ.ബി.വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു.
സജാദ് ലോൺ
ബിജെപിയുടെ സഖ്യകക്ഷിയായ അദ്ദേഹം ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജ്യേഷ്ഠൻ എന്നാണ് വിളിച്ചിരുന്നത്. വിഘടനവാദിയായി മാറിയ മുഖ്യധാരാ നേതാവായ അദ്ദേഹം പീപ്പിൾസ് കോൺഫറൻസിന് നേതൃത്വം നൽകുന്നു. പിഡിപി-ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന അദ്ദേഹം, ഒരിക്കൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വ്യക്തിയാണ്.

ജുനൈദ് മാട്ടു
ശ്രീനഗർ മേയർ മാട്ടുവിനെ ഗവർണർ സത്യപാൽ മാലിക് കശ്മീർ രാഷ്ട്രീയത്തിന്റെ പുതിയ മുഖമായാണ് ഉയർത്തിക്കാട്ടിയിരുന്നത്. പ്രധാനമന്ത്രി കശ്മീർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനുള്ള ബഹുമതി മാട്ടുവിന് ലഭിച്ചു. അടുത്തിടെ അദ്ദേഹത്തിന് അസ്ഥിമജ്ജ സംബന്ധമായ അസുഖം ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഷാ ഫൈസൽ
ഐഎഎസില്‍ ഉയര്‍ന്ന റാങ്ക് നേടിയ ആദ്യ കശ്മീരി. പിന്നീട് സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ തലവന്‍.

വഹീദ് പരാ
2018 ൽ പിഡിപി-ബിജെപി സർക്കാരിന്റെ പ്രശസ്തി കുറഞ്ഞപ്പോൾ ശ്രീനഗറിൽ രാജ്‌നാഥ് സിങ്ങിനായി ഒരു കായിക ഷോ സംഘടിപ്പിക്കുകയും, ആഭ്യന്തരമന്ത്രിയുടെ പ്രശംസ നേടുകയുമുണ്ടായി. പിഡിപിയുടെ യൂത്ത് പ്രസിഡന്റാണ്.
ഗുലാം അഹമ്മദ് മിര്‍
മുന്‍ എംഎല്‍എ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
സൈഫുദ്ദീൻ സോസ്
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍, ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രി, മുന്‍ എംപി
നയീം അക്തർ
പിഡിപി-ബിജെപി സർക്കാരിലെ മുൻ മന്ത്രി അക്തർ മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ്.

അലി മുഹമ്മദ് സാഗർ
മുൻ സംസ്ഥാന മന്ത്രിയും എൻസി ജനറൽ സെക്രട്ടറിയുമായ സാഗർ തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അബ്ദുൾ റഹിം റാത്തർ
മുന്‍ ധനകാര്യമന്ത്രി, ഏഴ് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് ഷാഫി
മുൻ എംപിയായ എൻസി നേതാവ്, നിരവധി തവണ നിയമസഭയിൽ ഉറിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഗുലാം ഹസൻ മിർ
മുൻ സംസ്ഥാന മന്ത്രി, മിർ പിഡിപിയുടെ സ്ഥാപകാംഗമാണ്.
ഹക്കീം യാസിൻ
മൂന്ന് തവണ സ്വതന്ത്ര നിയമസഭാംഗമായ യാസിൻ, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ തലവനാണ്.
മുഹമ്മദ് യൂസഫ് തരിഗാമി
സിപിഎം സംസ്ഥാന സെക്രട്ടറി, നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇമ്രാൻ അൻസാരി
ഷിയ നേതാവ്, പിഡിപി-ബിജെപി സർക്കാരിലെ മുതിർന്ന മന്ത്രിയായിരുന്നു. സജാദ് ലോണിന്റെ സുഹൃത്തായ അദ്ദേഹം കഴിഞ്ഞ വർഷം പീപ്പിൾസ് കോൺഫറൻസിൽ ചേർന്നു.
മുബാറക് ഗുൽ
മുതിർന്ന എൻസി നേതാവ്. ഗുൽ ഈദ്‌ഗയിൽ നിന്ന് തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഖാലിദ ഷാ
ഫറൂഖ് അബ്ദുല്ലയുടെ സഹോദരിയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം മുഹമ്മദ് ഷായുടെ ഭാര്യയുമാണ്. അവാമി നാഷണൽ കോൺഗ്രസിന്റെ രക്ഷാധികാരി.
മുഹമ്മദ് അഷ്‌റഫ് മിർ
പിഡിപി-ബിജെപി സർക്കാരിലെ ജൂനിയർ മന്ത്രി, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമർ അബ്ദുല്ലയെ പരാജയപ്പെടുത്തി.
അജാസ് മിർ
മുൻ പിഡിപി നിയമസഭാംഗവും അഭിഭാഷകനുമായ അദ്ദേഹം തെക്കൻ കശ്മീരിലെ ഷോപിയാനിലെ തീവ്രവാദ കേന്ദ്രമായി അറിയപ്പെടുന്ന വാച്ചി സ്വദേശിയാണ്.
നൂർ മുഹമ്മദ് ഭട്ട്
മുൻ പിഡിപി നിയമസഭാംഗമായ അദ്ദേഹം നിയമസഭയിൽ ബറ്റാമലൂവിനെ പ്രതിനിധീകരിച്ചു.
ഖുർഷിദ് ആലം
ശ്രീനഗർ പിഡിപി പ്രസിഡന്റും സംസ്ഥാന നിയമസഭാംഗവുമായിരുന്നു.
ബഷീർ വീരി
ദക്ഷിണ കശ്മീരിൽ നിന്നുള്ള എൻസി നേതാവ്, നിയമസഭാ സമിതി അംഗമായിരുന്നു.
സയിദ് അഖൂൺ
എൻസി നേതാവ് അഖൂൺ മുൻ നിയമസഭാംഗമാണ്.
തൻവീർ സാദിഖ്
എൻസി നേതാവ്, അദ്ദേഹം ഒമർ അബ്ദുല്ലയുടെ രാഷ്ട്രീയ ഉപദേഷ്ടാവാണ്.
ഷെയ്ഖ് ഇമ്രാൻ
ശ്രീനഗർ ഡെപ്യൂട്ടി മേയറാണ്.
എത്രനാൾ തടങ്കലിൽ തുടരുമെന്നും ഈ രാഷ്ട്രീയക്കാരുടെ ഭാവി എന്താണെന്നും ചോദിച്ചപ്പോൾ ഐഡിയ എക്സ്‌ചേഞ്ച് പരിപാടിയിൽ സ്റ്റേറ്റ് മിനിസ്റ്റർ (പിഎംഒ) ജിതേന്ദ്ര സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: “യഥാർഥത്തിൽ ഞാൻ അവർക്ക് ഒരു ഭാവിയും കാണുന്നില്ല. തങ്ങളുടെ രാഷ്ട്രീയ ഇന്നിങ്സ് അവസാനിച്ചുവെന്നും അവരും മനസിലാക്കുന്നു. മാധ്യമങ്ങളുടെ ചില വിഭാഗങ്ങൾ മാത്രമാണ് ഈ നേതാക്കള്‍ക്ക് ഭാവിയുണ്ടെന്ന് പറഞ്ഞുനടക്കുന്നത്. കഥ അവസാനിച്ചു.”