ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഡൽഹിയിൽ നിലവിലെ സ്ഥിതിഗതികൾ എങ്ങനെയെന്ന് വിലയിരുത്താനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം വടക്കു കിഴക്കൻ ഡൽഹിയിലെത്തിയത്. കോൺഗ്രസ് നേതാക്കളായ അധിർ രഞ്ജൻ ചൗധരി, രൺദീപ് സിങ് സുർജേവാല, കുമാരി സെൽജ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
അക്രമങ്ങൾ ആർക്കും ഒരു ഉപകാരവും ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “അക്രമങ്ങളിലൂടെ ഭാരതാംബയേയും ജനങ്ങളെയും ദ്രോഹിക്കുക മാത്രമാണ് ചെയ്യുന്നത്. വിദ്വേഷവും അക്രമങ്ങളും നമ്മുടെ ഭാവിയെ നശിപ്പിക്കുന്നു. രാജ്യം വിഭജിക്കപ്പെടുകയാണ്. അതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല” രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: 10 ബാങ്കുകള്‍ നാലായി ചുരുങ്ങും, ലയനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ 47 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുന്നൂറിലേറെ പേർ പരുക്കേറ്റ് ചികിത്സയിലായിരുന്നു. അക്രമ സംഭവങ്ങളെ തുടർന്ന് നൂറിലേറെ പേർക്കെതിരെ കേസെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു.
അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു മാസത്തേക്ക് ഹർജികൾ നീട്ടിവച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് അഭ്യർഥിച്ചു.