/indian-express-malayalam/media/media_files/2025/11/22/delhi-suicide-2025-11-22-12-00-17.jpg)
സെന്റ് കൊളംബാസ് സ്കൂളിന് പുറത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധ പ്രകടനം നടത്തുന്നു
ന്യൂഡൽഹി: നവംബർ 18 ഉച്ചയ്ക്ക് 2.15 നടുത്ത് സമയം. സ്കൂളിന് പുറത്തുനിന്നും ഒരു ഇ-റിക്ഷയിൽ തിടുക്കത്തിൽ കയറുന്ന സമയത്ത് അവൻ വിറയ്ക്കുന്നതും വളരെയധികം അസ്വസ്ഥനാകുന്നതും ഓട്ടോയിലുണ്ടായിരുന്ന വീട്ടമ്മ ശ്രദ്ധിച്ചു. മെട്രോ സ്റ്റേഷനിലേക്ക് വേഗത്തിൽ വണ്ടിയോടിക്കാൻ വിദ്യാർത്ഥി ഡ്രൈവറോട് ആവശ്യപ്പെട്ടു, പിന്നാലെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ, സ്കൂളിലെ അധ്യാപകരെക്കുറിച്ച് കുട്ടി പരാതിപ്പെട്ടു. വീട്ടമ്മ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സെൻട്രൽ ഡൽഹിയിലെ അശോക് പ്ലേസിലെ സെന്റ് കൊളംബാസ് സ്കൂളിൽ നിന്ന് ഗോൾ മാർക്കറ്റിലേക്കുള്ള ആ യാത്രയെക്കുറിച്ച് 45 വയസ്സുള്ള വീട്ടമ്മയായ ദീപ്ഷിക ഓർമ്മിച്ചത് ഇങ്ങനെയാണ്. ഉച്ചയ്ക്ക് 2.45 ഓടെ, സെന്റ് കൊളംബാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി മരിച്ചതായുള്ള വാർത്ത പുറത്തുവന്നു.
സെന്റ് കൊളംബസിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനും അവിടെയുള്ള മറ്റൊരു വിദ്യാർത്ഥിക്കുമൊപ്പം ഇ-റിക്ഷയിൽ ഇരിക്കുമ്പോൾ 16 വയസുള്ള ആൺകുട്ടിയും അവർക്കൊപ്പം കയറിയതായി ദീപ്ഷിക ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ചേട്ടാ, പെട്ടെന്ന് പോയാലും... ആർ.കെ. ആശ്രമം മെട്രോ സ്റ്റേഷൻ', കുട്ടി ഡ്രൈവറോട് പറഞ്ഞു. പെട്ടെന്നു തന്നെ പൊട്ടിക്കരഞ്ഞു. ഞാൻ അവനോട് ചോദിച്ചു, 'മോനെ, എന്താണ് സംഭവിച്ചത്? എന്തിനാണ് നീ കരയുന്നത്?' അവന്റെ ഉത്തരം തികച്ചും അപ്രതീക്ഷിതമായിരുന്നു. 'ആന്റി, ദയവായി നിങ്ങളുടെ കുട്ടിയെ ഈ സ്കൂളിൽനിന്നും മാറ്റു. ഇവിടെ പ്രവേശനം നേടിയതിലൂടെ ഞാൻ വലിയൊരു തെറ്റ് ചെയ്തു'," ദീപ്ഷിക ഓർമ്മിച്ചു.
Also Read: മകന്റെ എയർ ഷോയുടെ വീഡിയോ തിരയുന്നതിനിടെ അപകട വാർത്ത കണ്ടു: വീരമൃത്യു വരിച്ച വിങ് കമാൻഡറുടെ പിതാവ്
"എന്താണെന്ന് ഞാൻ സൗമ്യമായി ചോദിച്ചപ്പോൾ അവൻ പറഞ്ഞു, 'ഞാൻ പത്താം ക്ലാസിലാണ്. ബോർഡ് പരീക്ഷയ്ക്ക് ഇനി പത്ത് ദിവസമേ ബാക്കിയുള്ളൂ... പക്ഷേ അധ്യാപകർ എന്നെ പീഡിപ്പിക്കുകയാണ്. എന്റെ അച്ഛൻ ഒരു ബിസിനസുകാരനാണ്. അധ്യാപകർ വർഷം മുഴുവൻ പീഡനം തുടർന്നിരുന്നുവെന്നും ഓരോ ചെറിയ പ്രശ്നത്തിനും മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുകൊണ്ടുവരണമെന്ന് നിർബന്ധിച്ചുവെന്നും അവൻ പറഞ്ഞു," ദീപ്ഷിക ഓർത്തെടുത്തു.
"അച്ഛൻ ഡൽഹിക്ക് പുറത്താണ്. 'എന്റെ മാതാപിതാക്കൾ ജോലി ചെയ്യുമോ അതോ സ്കൂളിൽ വരുമോ?' കരഞ്ഞുകൊണ്ട് അവൻ ചോദിച്ചു. ആ അധ്യാപകർ ആരാണെന്ന് ഞാൻ അവനോട് ചോദിച്ചു, നാല് പേരുടെ പേര് പറഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു, 'സാരമില്ല. സ്കൂളിൽ ധാരാളം അധ്യാപകരുണ്ട്, ഈ കുറച്ച് അധ്യാപകർ മാത്രമല്ല. ഇനി രണ്ട് വർഷം കൂടി അല്ലേ ബാക്കിയുള്ളൂ'," ദീപ്ശിഖ പറഞ്ഞു. "എന്റെ മകൻ അധ്യാപകരെക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി," അവൾ പറഞ്ഞു.
Also Read: എസ്ഐആർ സമ്മർദം; ഗുജറാത്തിൽ ബിഎൽഒ ജീവനൊടുക്കി; ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്
ബിഹാറിലെ സമസ്തിപൂർ സ്വദേശിയും 19 വർഷമായി ഡൽഹിയിൽ താമസിക്കുന്നവളുമായ ദീപ്ഷിക പറയുന്നതനുസരിച്ച്, രാജേന്ദ്ര പ്ലേസിൽ നിന്ന് മൂന്ന് സ്റ്റോപ്പുകൾ അകലെയുള്ള ആർകെ ആശ്രമം സ്റ്റേഷന് തൊട്ടുമുമ്പ് ഗോൾ മാർക്കറ്റിൽ അവൾ ഇറങ്ങി. "ഇ-റിക്ഷയ്ക്കുള്ളിൽ അവൻ അപ്പോഴും കരയുന്നത് ഞാൻ കണ്ടു, 'മോനെ, യാത്രയ്ക്ക് പണമുണ്ടോ?' എന്ന് ചോദിച്ചു. അവൻ തലയാട്ടി. ഞാൻ ഒരു 10 രൂപ നോട്ട് അവന് നീട്ടി. പതിഞ്ഞ സ്വരത്തിൽ അവൻ എനിക്ക് നന്ദി പറഞ്ഞു," അവൾ പറഞ്ഞു.
"ഇത്രയും വലിയൊരു കടുംകൈ ചെയ്യുമെന്ന് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഞാൻ ഇ-റിക്ഷ നിർത്തി അവന്റെ മാതാപിതാക്കളുടെ നമ്പർ വാങ്ങി അവരെ ബന്ധപ്പെടുമായിരുന്നു," ദീപ്ഷിക പറഞ്ഞു. വ്യാഴാഴ്ച, കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് നാല് അധ്യാപകരെ സ്കൂൾ സസ്‌പെൻഡ് ചെയ്തിരുന്നു.
Read More: കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്‌ക്കെതിരെ പുതിയ കുറ്റപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us