/indian-express-malayalam/media/media_files/uploads/2019/11/delhi-pollution.jpg)
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല മേഖലകളിലും അന്തരീക്ഷ വായുനില 500 രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പ്രത്യേക പാനൽ പൊതുജനാരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നവംബർ അഞ്ചുവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
കൂടാതെ ഡൽഹി, ഗുഡ്‌ഗാവ്, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി നവംബർ അഞ്ച് വരെ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അന്തരീക്ഷ വായുനില 500ന് മുകളിലായാൽ അതീവഗുരുതരമായാണ് കണക്കാക്കുന്നത്. 0-50 വരെയുള്ള അന്തരീക്ഷ വായുനില "നല്ലത്", 51-100 “തൃപ്തികരം”, 101-200 “മിതം”, 201-300 “ദയനീയം”, 301-400 “അതീവ ദയനീയം”, 401-500 “ഗുരുതരം” എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കണക്കാക്കുന്നത്.
മലിനമായ വായു ഒരു കാലയളവുവരെ ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ തകരാറുകൾ, മറ്റ് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഇത് കൂടുതൽ ദോഷകരമാണ്.
"അന്തരീക്ഷ മലിനീകരണം എല്ലാവരേയും, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിലവിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ട്,” പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ചെയർപേഴ്സൺ ഭുരെ ലാൽ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിലെ വാചകങ്ങൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സ്‌കൂൾ വിദ്യാർഥികൾക്ക് മലിനീകരണ മാസ്‌ക്കുകൾ വിതരണം ചെയ്തു.
"അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതിലൂടെയുളള പുകയെ തുടർന്ന് ഡൽഹി ഒരു ഗ്യാസ് ചേംബറായി മാറി. ഈ വിഷവാതകത്തിൽ നിന്ന് നാം സ്വയം രക്ഷനേടുക എന്നത് വളരെ പ്രധാനമാണ്. പ്രൈവറ്റ് ആൻഡ് ഗവൺമെന്റ് സ്കൂളുകളിലൂടെ ഇന്ന് 50 ലക്ഷം മാസ്കുകൾ വിതരണം ചെയ്യാൻ തുടങ്ങി. ആവശ്യമുള്ളപ്പോഴെല്ലാം അവ ഉപയോഗിക്കാൻ ഞാൻ ഡൽഹി ജനതയോട് അഭ്യർത്ഥിക്കുന്നു,”അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡല്‍ഹിയെ ഗ്യാസ് ചേംബറാക്കി മാറ്റാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി നഗരവാസികളുടെ പേരില്‍ തൊഴുകൈകളോടെ അഭ്യര്‍ഥിക്കുന്നുവെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.