ന്യൂഡല്‍ഹി: മേയറെ തിരഞ്ഞെടുക്കാതെ വീണ്ടും പിരിഞ്ഞ് ഡല്‍ഹി മുനിസിപ്പല്‍ സഭ. അതിനിടെ, നാമനിര്‍ദേശം ചെയ്തവര്‍ക്കു വോട്ടവകാശം നല്‍കിയ ബി ജെ പി തീരുമാനത്തിനെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
”മേയര്‍ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിനാല്‍ കഴിഞ്ഞ തവണ ഞങ്ങള്‍ ബി ജെ പിക്കെതിരായ ഹര്‍ജി പിന്‍വലിച്ചു. കൂടാതെ നിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ വോട്ട് ചെയ്യുമോ ഇല്ലയോയെന്നും വ്യക്തമായിരുന്നില്ല. പക്ഷേ ഇന്നു വ്യക്തമാണ്, അവര്‍ നിയമവിരുദ്ധമായി വോട്ടവകാശവം നല്‍കി. ഇതിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും,” എ എ പി നേതാവ് അതിഷി പറഞ്ഞു.
പറഞ്ഞു.
ഒരു മാസത്തിനിടെ മൂന്നാം തവണയാണു മേയറെ തിരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സഭ പിരിയുന്നത്. ജനുവരി ആറിനും 24നും സഭ ചേര്‍ന്നെങ്കിലും എ എ പി-ബി ജെ പി അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂലം മേയറെ തിരഞ്ഞെടുക്കുന്നതു പ്രിസൈഡിങ് ഓഫീസര്‍ മാറ്റിവയ്ക്കുകയായിരുന്നു.
1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമമനുസരിച്ച് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യോഗ്യരാണെന്നു പ്രിസൈഡിങ് ഓഫീസര്‍ സത്യ ശര്‍മ സഭയെ അറിയിച്ചു. ഇതോടെ ബഹളം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ഇത്തരമൊരു അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും സഭ അടുത്ത തീയതിയിലേക്കു മാറ്റിവച്ചതായും പ്രിസൈഡിങ് ഓഫീസര്‍ സത്യ ശര്‍മ അറിയിക്കുകയായിരുന്നു.
നിയമമനുസരിച്ച്, പൊതു പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഭയെ സഹായിക്കുന്നതിന് 25 വയസിനു മുകളിലുള്ള 10 പേരെ കോര്‍പ്പറേഷനിലേക്കു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു നാമനിര്‍ദേശം ചെയ്യാം. കോര്‍പറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 ബി ജെ പി അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായി എഎപി ആരോപിച്ചു.
ഡല്‍ഹിയ്ക്കു മേയറെ ലഭിക്കാന്‍ ബി ജെ പിയെ അനുവദിച്ചില്ലെന്നും അവര്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
കോര്‍പറേഷനിലേക്കു ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ എ എ പി അട്ടിമറിക്കുകയായിരുന്നു. 250 അംഗ സഭയില്‍ 125 സീറ്റാണു കേവല ഭൂരിപക്ഷം വേണ്ടതെന്നിരിക്കെ എ എ പിക്കു 134 സീറ്റ് ലഭിച്ചു. ബി ജെ പിക്കു 103 സീറ്റാണു നേടാനായത്. ഒരു സ്വതന്ത്രന്റെ പിന്തുണയും ബി ജെ പിക്കുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളാണുള്ളത്.
മേയര്‍ തിരഞ്ഞെടുപ്പില്‍ 14 നോമിനേറ്റഡ് എം എല്‍ എമാര്‍ക്കും ഏഴ് ലോക്സഭാ എം പിമാര്‍ക്കും മൂന്ന് രാജ്യസഭാ എം പിമാര്‍ക്കും വോട്ടവകാശമുണ്ട്. ഈ നോമിനേറ്റഡ് എം എല്‍ എമാരില്‍ ഭൂരിപക്ഷവും രാജ്യസഭാ എം പിമാരും എ എ പിയില്‍നിന്നുള്ളവരാണ്. എന്നാല്‍ ലോക്സഭാ എം പിമാര്‍ മുഴുവനും ബി ജെ പിക്കാരാണ്. ഇതിനു പുറമെയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമര്‍നിര്‍ദേശം ചെയ്ത ബി ജെ പിക്കാരായ 10 അംഗങ്ങള്‍ക്കു കൂടി വോട്ടവകാശം ലഭിച്ചിരിക്കുന്നത്.