ന്യൂഡൽഹി: മദ്യനയ അഴിമതി ആരോപണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. പുതിയ മദ്യനയത്തിന്റെ മറവില്‍ ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കി പൊതുപ്രവര്‍ത്തകര്‍ക്കായി പണം വഴിമാറ്റിയെന്നാണു സിബിഐ ആരോപണം.
അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിലെ മന്ത്രിമാർക്കെതിരായ സിബിഐ നീക്കം ഇതാദ്യമല്ല. 2015 മുതൽ നിരവധി എഎപി മന്ത്രിമാർക്കെതിരെയും അവരുടെ സഹായികൾക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ പല കേസുകളിലും ചാർജ്ഷീറ്റുകളും ഫയൽ ചെയ്തു. എന്നാൽ നിരവധി കേസുകൾ തെളിവുകളുടെ അഭാവത്തിൽ സിബിഐ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2015 ഡിസംബറിൽ എഎപി സർക്കാർ 70 ൽ 67 നിയമസഭാ സീറ്റുകൾ നേടി ആദ്യമായി അധികാരത്തിലെത്തി 10 മാസങ്ങൾക്കുശേഷം, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിന്റെയും വീടുകളിൽ അഴിമതി ആരോപണത്തിന്റെ പേരിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഭീരുവും മനോരോഗിയും” എന്ന് കേജ്‌രിവാൾ വിളിക്കുകയും, ഈ റെയ്‌ഡ് വലിയ വിവാദത്തിന് കാരണമാകുകയും ചെയ്തു.
ഒരു വർഷത്തിനുശേഷം, കുമാറിനെതിരെ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായെന്നും 2007 നും 2015 നും ഇടയിൽ കരാർ നൽകിയതിൽ ഡൽഹി സർക്കാരിന് 12 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും സിബിഐ ആരോപിച്ചു. കരാറിലൂടെ ഉദ്യോഗസ്ഥർ മൂന്നു കോടിയോളം രൂപ നേട്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ അവകാശപ്പെട്ടു. കുമാർ പിന്നീട് ഐഎഎസിൽ നിന്ന് സ്വയം വിരമിച്ചു.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി സർക്കാരിനും അവരുടെ നേതാക്കൾക്കുമെതിരെ നിരവധി അന്വേഷണങ്ങൾ 2016 അവസാനത്തിലും 2017 ന്റെ തുടക്കത്തിലും സിബിഐ ആരംഭിച്ചിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിൽ അന്നത്തെ ഭരണകക്ഷിയായ അകാലിദൾ-ബിജെപി സഖ്യം പരാജയപ്പെടുമെന്ന ഭയത്താലാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് എഎപി ആരോപിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ എഎപി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി ഉയരുകയും അകാലിദൾ-ബിജെപി സഖ്യം പരാജയപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച നടന്ന റെയ്ഡിന് മുൻപായി രണ്ട് കേസുകളിൽ സിസോദിയ സിബിഐ അന്വേഷണത്തിന് വിധേയനായിരുന്നു. 2017 ജൂണിൽ കേജ്‌രിവാൾ സർക്കാരിന്റെ ‘ടോക്ക് ടു എകെ’ ക്യാംപെയിനുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസോദിയയെ ചോദ്യം ചെയ്തു. എന്നാൽ സിസോദിയയ്ക്കെതിരായ തെളിവുകളൊന്നും ഏജൻസിക്ക് കണ്ടെത്താൻ കഴിയാത്തതിനാൽ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചു.
2017 ജനുവരിയിൽ വിജിലൻസ് വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ വീണ്ടും പ്രാഥമിക അന്വേഷണം തുടങ്ങി. സർക്കാരിന്റെ പരിപാടിയുടെ പ്രചരണത്തിനായി ഒരു പരസ്യ ഏജൻസിയെ നിയമിക്കുന്ന നടപടിയെ ഡൽഹിയുടെ അന്നത്തെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ധർമേന്ദ്ര കുമാർ എതിർത്തതിനെ തുടർന്നാണ് ‘ടോക്ക് ടു എകെ’ എന്ന ക്യാംപെയിൻ ആദ്യം ശ്രദ്ധയിൽപ്പെട്ടത്.
‘ടോക്ക് ടു എകെ’ ക്യാംപെയിന്റെ പ്രചാരണത്തിനായി ഡൽഹി സർക്കാർ ഒരു പ്രമുഖ പബ്ലിക് റിലേഷൻസ് കമ്പനിയുടെ കൺസൾട്ടന്റിനെ നിയമിച്ചിരുന്നുവെന്നാണ് വിജിലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരാതി. മുഖ്യമന്ത്രി കേജ്‌രിവാളുമായി നേരിട്ട് സംവദിക്കാൻ ഡൽഹി നിവാസികൾക്ക് അവസരം ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിക്ക് 1.5 കോടി രൂപയുടെ നിർദേശമാണ് മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്’ ആയി ഉപമിച്ചെങ്കിലും ഈ പരിപാടി തുടർന്ന് നടന്നില്ല.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ് അവഗണിച്ച് ഡൽഹി സർക്കാർ ഈ പ്രചാരണവുമായി മുന്നോട്ടുപോയെന്നും സർക്കാരിന് ബാധ്യത ഉണ്ടാക്കിയെന്നുമാണ് വിജിലൻസ് വകുപ്പിന്റെ പരാതി. 2020 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഫെബ്രുവരി 7 ന് പാർട്ടി പ്രചാരണം അവസാനിച്ച ദിവസം, ജിഎസ്ടി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സിസോദിയയുടെ ഓഫീസിലെ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ഓഫിസർ ഗോപാൽ കൃഷ്ണ മധ്യയെ സിബിഐ അറസ്റ്റ് ചെയ്തു.