ന്യൂഡൽഹി: ഹനുമാൻജയന്തി ശോഭയാത്രക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടിയുമായി മുൻസിപ്പൽ കോർപറേഷൻ. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളും കടകളും വീടുകളും ഉൾപ്പെടെ പൊളിച്ചു നീക്കിതുടങ്ങി. അതിനിടെ, പൊളിച്ചുനീക്കൽ നടപടി തടഞ്ഞു കൊണ്ട് സുപ്രീം കോടതി സുപ്രീം കോടതി ഉത്തരവിട്ടു.
പൊളിക്കൽ നടപടി നിർത്തിവെക്കാനും തൽസ്ഥിതി തുടരാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഹർജി നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഹനുമാൻ ജയന്തി ശോഭയാത്രക്കിടെ വലിയ രീതിയിൽ സംഘർഷമുണ്ടായ പ്രദേശത്തെ കയ്യേറ്റങ്ങളാണ് ഇന്ന് രാവിലെ വലിയ പൊലീസ് സന്നാഹത്തോടെ വന്ന് കോർപറേഷൻ അധികൃതർ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. ജഹാംഗീർപുരി അക്രമത്തിൽ അറസ്റ്റിലായവരുടെ “അനധികൃത കയ്യേറ്റം” കണ്ടെത്തി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത കോർപറേഷൻ മേയർക്ക് കത്തെഴുതിയതിൽ പിന്നാലെയായിരുന്നു നടപടി.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഇന്ന് രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നാണ് നടപടി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്.
“ഡൽഹിയിൽ കലാപം നടന്നതായി ആരോപിക്കപ്പെടുന്ന ജഹാംഗീർപുരി പ്രദേശത്ത് ഇപ്പോൾ അനധികൃത നിർമാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ഇത് പൂർണ്ണമായും അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണ്, ആർക്കും ഒരു അറിയിപ്പും നൽകാതെയാണ് നടപടി, മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം, കുറഞ്ഞത് 5 മുതൽ 15 ദിവസത്തെ നോട്ടീസ് നൽകണം, അതിനെതിരെ അപ്പീൽ ചെയ്യാൻ അവർക്ക് അവകാശമുണ്ട്… അതൊന്നും ഉണ്ടായിട്ടില്ല…,” ദവെ പറഞ്ഞു.
ഉച്ചയ്ക്ക് 2 മണിക്കാണ് പൊളിക്കൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, “കോടതിയിൽ ഇത് പരാമർശിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതുകൊണ്ട്” അത് രാവിലെ 9 മണിക്ക് ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊളിക്കൽ നടപടികൾ തുടരുമെന്നും നോർത്ത് എംസിഡി കമ്മീഷണർ സഞ്ജയ് ഗോയൽ പറഞ്ഞു. താൻ നിയമ ഉദ്യോഗസ്ഥനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: യുപിയിൽ ദലിത് ബാലന് നേരെ ആക്രമണം, കാൽ നക്കിച്ചു; എട്ട് യുവാക്കൾ അറസ്റ്റിൽ