ന്യൂഡൽഹി: ജെ എൻ യു യൂണിയൻ മുൻ പ്രസിഡന്ര് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരുൾപ്പടെ പതിനഞ്ച് പേർക്കെതിരെ സർവകലാശാല അധികൃതർ സ്വീകരിച്ച അച്ചടക്കനടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി.
സർവകലാശാലയിൽ വധശിക്ഷയ്ക്കെതിരെ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്നായിരുന്നു വിദ്യാർത്ഥികൾക്കെതിരായ സർവകലാശാല അച്ചടക്ക നടപടിയെടുത്തത്.
വിദ്യാർത്ഥികളുടെ ഭാഗം കേൾക്കാതെയാണ് അവർക്കെതിരായ അച്ചടക്ക നടപടിയെടുത്ത് സർവകലാശാല മുന്നോട്ട് പോയത്. അവർക്ക് അവരുടെ ഭാഗം പറയാനുളള അവസരം നൽകാത്തിനാലാണ് ഹൈക്കോടതി നടപടി റദ്ദാക്കിയത്.
സർവകലാശാലയിൽ നിന്നുളള പുറത്താക്കലും ഹോസ്റ്റൽ സൗകര്യങ്ങൾ റദ്ദാക്കലുമുൾപ്പടെയുളള ശിക്ഷാ നടപടികളെയും വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
ഉമർ ഖാലിദിനെ ഡിസംബർ വരെ ജെ എൻ യുവിൽ നിന്നും പുറത്താക്കുകയും അനിർബൻ ഭട്ടാചാര്യയോട് അഞ്ച് വർഷം സർവകലാശാലയ്ക്ക് പുറത്താക്കിയുമാണ് നടപടികൾ സ്വീകരിച്ചത്.
കനയ്യ കുമാർ, ഉമർ ഖാലിദ് അനിർബൻ ഭട്ടാചാര്യ എന്നിവരെ നേരത്തെ രാജ്യദ്രോഹ കുറ്റം ചാർത്തി അറസ്റ്റ് ചെയ്തിരുന്നു. അഫ്സൽ ഗുരുവിനെ വധശിക്ഷയുടെ വാർഷികത്തിൽ നടന്ന വധശിക്ഷാവിരുദ്ധ പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് മൂന്നുപേർക്കും ജാമ്യം ലഭിച്ചു. എന്നാൽ ഇത്രകാലമായിട്ടും ഈ കേസിൽ കുറ്റപത്രം നൽകിയിട്ടില്ല.