/indian-express-malayalam/media/media_files/uploads/2023/08/class.jpg)
ന്യൂഡൽഹി: ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥികൾക്ക് നേരെ വർഗീയ അധിക്ഷേപം നടത്തിയതിന് ഡൽഹി സർക്കാർ സ്‌കൂൾ അധ്യാപികക്കെതിരെ കേസെടുത്തതായി ഡൽഹി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
ആഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ചാന്ദ്ര ദൗത്യത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയിലാണ് അധ്യാപിക ഹേമ ഗുലാത്തി പരാമർശം നടത്തിയതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആരോപിച്ചു. കുട്ടികളെ അസഭ്യം പറയുകയും ക്ലാസിൽ മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തതിന് അധ്യാപികക്കെതിരെ പരാതിയുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഡൽഹി പോലീസിനെയും വിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും സമീപിച്ചു. ഒരു കൂട്ടം വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും സ്കൂളിന് പുറത്ത് പ്രതിഷേധിച്ചു.
“മുസ്‌ലിംകൾ മോശക്കാരാണെന്ന് അവർ കുട്ടികളോട് പറഞ്ഞു. ഞങ്ങളുടെ മതഗ്രന്ഥങ്ങളെക്കുറിച്ചും ആരാധനാലയങ്ങളെക്കുറിച്ചും സംസാരിച്ചു. മുസ്‌ലിംകൾ അവരുടെ മതസ്ഥലങ്ങളിൽ മൃഗങ്ങളുടെ തൊലി ഉപയോഗിക്കുന്നുണ്ടെന്ന് അധ്യാപിക പറഞ്ഞു. ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ ഭയാനകവും അർത്ഥമില്ലാത്തതുമാണ്. സ്വാതന്ത്ര്യത്തിന് ശേഷം മുസ്ലീങ്ങൾ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു…'' വിദ്യാർത്ഥികളിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ…), 295 എ (ഏതു വിഭാഗത്തിന്റെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) കൂടാതെ 298 (മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ ഉച്ചരിക്കുന്നത് മുതലായവ) പ്രകാരമാണ് ഹേമ ഗുലാത്തിക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കർശന നിയമനടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
ഒരു സ്കൂൾ അധ്യാപിക വിദ്യാർത്ഥികൾക്ക് നേരെ മതപരമായ വാക്കുകൾ ഉപയോഗിച്ചതായി ഞങ്ങൾക്ക് പരാതി ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഷഹ്ദര) രോഹിത് മീണ പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉചിതമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കൗൺസിലർമാരോടൊപ്പം ജുവനൈൽ വെൽഫെയർ ഓഫീസറുമായി സംസാരിച്ചു. അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടോ മൂന്നോ വിദ്യാർത്ഥികൾ പരാതിയുടെ ഭാഗമാണ്, അവരെല്ലാവരും കൗൺസിലിംഗിന് വിധേയരാകും.
“എന്റെ രണ്ട് കുട്ടികൾ അവിടെ പഠിക്കുന്നു. ഇത് കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി. മതത്തെ കുറിച്ച് ഒന്നുമറിയാതെ അവർക്കെങ്ങനെ അപകീർത്തികരമായ കാര്യങ്ങൾ പറയാൻ കഴിയും? മതഗ്രന്ഥങ്ങളെക്കുറിച്ചും ആരാധനാലയങ്ങളെക്കുറിച്ചും അവർ അഭിപ്രായം പറഞ്ഞു. അധ്യാപിക ശിക്ഷിക്കപ്പെടാതെ പോയാൽ, മറ്റ് അധ്യാപകർക്കും അത് പ്രോത്സാഹനമാകും… വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കുന്ന ഒരു അധ്യാപികയെകൊണ്ടും പ്രയോജനമില്ല. അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," മറ്റൊരു വിദ്യാർത്ഥിയുടെ അമ്മ കൗസർ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തർപ്രദേശിലെ വിവാദമായ മുസാഫർനഗർ സ്കൂൾ സംഭവത്തിന് പിന്നാലെയാണിത്. മുസാഫർനഗറിലെ ഒരു സ്വകാര്യ സ്കൂളിൽ നിന്ന് ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ അധ്യാപിക തന്റെ ക്ലാസ് മുറിയിലെ കുട്ടികളോട് ഒരു വിദ്യാർത്ഥിയെ ഓരോരുത്തരായി അടിക്കാൻ നിർദ്ദേശിക്കുകയും അവന്റെ മുസ്ലീം വിശ്വാസത്തെ പരാമർശിക്കുകയും ചെയ്യുന്നു.
അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ ഐപിസി സെക്ഷൻ 323 (വ്രണപ്പെടുത്തൽ), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അവഹേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.