ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ വധശിക്ഷ സ്റ്റേ ചെയ്യുന്നതിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രവും ഡൽഹി സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു.
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ പറ്റില്ലെന്നും ഒന്നിച്ച് നടത്തിയാൽ മതിയെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. ലഭ്യമായ എല്ലാ നിയമസഹായങ്ങളും നടപടികളും ഏഴ് ദിവസത്തിനകം നടപ്പാക്കണമെന്നും കോടതി അന്ത്യശാസനം നൽകി. ഈ കാലയളവിന് ശേഷം അധികാരികൾ നിയമ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സുരേഷ് കുമാർ കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു ദയാഹർജിയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ വധശിക്ഷ നീട്ടിവയ്ക്കണമെന്ന വിചാരണക്കോടതിയുടെ വ്യാഖ്യാനത്തോട് ഹൈക്കോടതി യോജിച്ചില്ലെങ്കിലും ഈ വിധി കോടതി റദ്ദാക്കിയില്ല. സുപ്രീം കോടതിയുടെ അതേ വിധിപ്രകാരമാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതെങ്കിൽ നാല് പ്രതികളേയും ഒന്നിച്ചു തൂക്കിലേറ്റണമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് സർക്കാരും ഷംഷേർ സിങും തമ്മിലുള്ള കേസിൽ പൊതുവായ ശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ച പ്രതികളെ വെവ്വേറെ തൂക്കിലേറ്റാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ വിധിയും ഹൈക്കോടതി പരാമർശിച്ചു.
Read More: ‘ ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ? ‘ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
വിചാരണക്കോടതിയുടെ ജനുവരി 31 ലെ ഉത്തരവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച പുനഃപരിശോധന ഹർജികൾ പരിഗണിച്ച് 2012 ലെ ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധിയ്ക്കുകയായിരുന്നു.
കുറ്റവാളികളുടെ നിയമനടപടികൾ തീർപ്പുകൽപ്പിക്കാത്ത സാഹചര്യത്തിൽ വധശിക്ഷ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചും അപ്പീലുകളെക്കുറിച്ചും മാത്രമാണ് ഡൽഹി ജയിൽ ചട്ടങ്ങളിലെ 834, 836 വകുപ്പുകൾ പറയുന്നതെന്നും ദയാഹർജികളെക്കുറിച്ചല്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാൽ, വധശിക്ഷയ്‌ക്ക് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തുകയായിരുന്നു. പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് വിധി. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിനുശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.