/indian-express-malayalam/media/media_files/uploads/2018/11/mala.jpg)
ന്യൂഡൽഹി: ഫാഷൻ ഡിസൈനറെയും സുരക്ഷാ ജീവനക്കാരനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 53 കാരിയായ മാല ലഖ്ഹാനിയും 42 കാരനായ സുരക്ഷാ ജീവനക്കാരൻ ബഹാദൂർ സിങ്ങുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാലയുടെ വസ്ത്ര സ്ഥാപനത്തിലെ മൂന്നു ജോലിക്കാരെ അറസ്റ്റ് ചെയ്തു. കൃത്യസമയത്ത് ശമ്പളം നൽകാത്തതിനാലാണ് മൂവരും ചേർന്ന് മാലയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും ലഭിച്ച വിവരം. മൂർച്ചയുളള ആയുധം ഉപയോഗിച്ച് 10 തവണയോളം മാലയെ കുത്തിയതായാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
''മാലയുടെ വീടിന്റെ മുൻവാതിൽ തുറന്നു കിടന്നതിലും സുരക്ഷാ ജീവനക്കാരനെ സീറ്റിൽ കാണാതിരുന്നതിലും സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പുലർച്ചെ മൂന്നു മണിയോടെ വിവരം അറിഞ്ഞ പൊലീസ് ഉടൻ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ പൂളിൽ രക്തത്തിൽ മുങ്ങിയ മാലയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ച് പരിശോധിച്ച നിലയിലായിരുന്നു,'' മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
മാലയുടെ കടയിലെ പ്രധാന തയ്യൽക്കാരനാണ് മുഖ്യ പ്രതി രാഹുൽ അൻവറെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ മൂന്നുപേരും പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറയുകയായിരുന്നു. 2017 ൽ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയാണ് രാഹുൽ.
രാത്രി 10 നും 12 നും ഇടയിലായിരുന്നു കൊലപാതകം. മോഷണമായിരുന്നു ഇവരുടെ ലക്ഷ്യം. ഇവർ മോഷ്ടിച്ച ഹുണ്ടായ് കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏതാനും ദിവസം മുൻപാണ് കൊല നടത്താനായുളള കത്തി മാർക്കറ്റിൽനിന്നും വാങ്ങിയത്. പുതിയ തുണി കാണിക്കാനെന്ന വ്യാജേനയാണ് ഇവർ മാലയുടെ വീട്ടിലെത്തിയത്.
''മാല ഗ്രീൻ പാർക്ക് ഏരിയയിൽ വസ്ത്ര സ്ഥാപനം നടത്തുന്നതായി ബന്ധുക്കളാണ് പറഞ്ഞത്. മാലയ്ക്ക് വീട്ടിൽ ചെറിയൊരു ഓഫിസുണ്ട്. ഇവിടെ മൂന്നു തയ്യൽക്കാർ ജോലിക്കുണ്ട്. അതിലൊരാൾ കഴിഞ്ഞ നാലു വർഷമായി മാലയ്ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യലിലാണ് മാല കൃത്യമായി ശമ്പളം നൽകാറില്ലെന്നും അതിനാലാണ് വീട് കൊളളയടിച്ച് അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തിലും ലക്ഷ്യമുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്,'' പൊലീസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us