ന്യുഡൽഹി: അന്തരീക്ഷ മലിനികരണത്തിന് കുപ്രസിദ്ധി നേടിയ ദേശീയ തലസ്ഥാന മേഖലയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും,10 വർഷം പഴക്കമുള്ള ഡിസൽ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീം കോടതി നിരോധിച്ചു.
ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ഗതാഗത വകുപ്പിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.മലിനീകരണ നിയന്ത്രണ നിർദേശങ്ങൾ പാലിക്കാതെയുള്ള വാഹനങ്ങൾ വായു മലിനികരണത്തിന് വലിയ തോതിൽ കാരണമാകുന്നുണ്ട്.തിങ്കളാഴ്ച വായു മലിനീകരണത്തിന്റെ നിര്ക്ക് വളരെ മോശമായിരുന്നു.
അന്തരീക്ഷ മലിനീകരണത്തിനെതിരെ ജനങ്ങൾക്ക് പരാതി സമർപ്പിക്കാനായ് സമൂഹ മാധ്യമങ്ങളിൽ പ്രത്യേകം അകൗണ്ട് തുടങ്ങാനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ദീപാവലി ദിവസങ്ങളിൽ വായു മലീനീകരണം കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായ് കുറഞ്ഞിരുന്നു.381പിഎമിനും 348 പിഎമിനും ഇടയിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.ഈ സാഹചര്യങ്ങളെ മറികടക്കാൻ നിരവധി മാർഗനിർദ്ദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ട് വച്ചിട്ടുണ്ട്.പൊടി ശല്യം കുറക്കുന്നതിനായ് നവംബർ 1 മുതൽ 10 വരെ കെട്ടിട നിർമ്മാണങ്ങൾ നിർത്തിവെക്കാനും നിർദ്ദേശമുണ്ട്.
എന്നാൽ ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാൾ,കേന്ദ്ര സർക്കാരിനെയും ,ഹരിയാന,പഞ്ചാബ് സംസ്ഥാന സർക്കാരുകളേയും അന്തരീക്ഷ മലിനീകരണം ഉയരുന്നതിന് കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ,ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാരും മലിനീകരണം നിയന്ത്രിക്കുന്നതിന് വേണ്ട നടപടിയൊന്നും കൈകൊള്ളുന്നില്ലെന്നും, ഇരു സംസ്ഥാനങ്ങളിലേയും സർക്കാരിനെ കർഷകർക്ക് മടുത്തിരിക്കുന്നെന്നും അരവിന്ദ് കേജരിവാൾ കുറ്റപ്പെടുത്തി.