/indian-express-malayalam/media/media_files/2025/04/03/VuA22kOrPsKkgU7OW4Yo.jpg)
Waqf Amendment Act Updates
Waqf Amendment Act Updates: ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആരംഭിച്ച ഉമ്മീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്താൻ കഴിയില്ലെന്ന് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ. സമയപരിധി നീട്ടി നൽകണമെന്ന ആവശ്യം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു തള്ളിയതോടെ, ട്രൈബ്യൂണലുകളെ സമീപിക്കാനാണ് അധികൃതർക്ക് മുന്നിലുള്ള ഏക വഴി.
Also Read:വഖഫ് നിയമ ഭേദഗതി; ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീം കോടതി
രാജ്യത്തുടനീളമുള്ള ഏകദേശം 8.8 ലക്ഷം വഖഫ് സ്വത്തുക്കളാണ് ഉമ്മീദ് പോർട്ടലിൽ ഡിജിറ്റലായി രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, ഏറ്റവും കൂടുതൽ വഖഫ് ഭൂമിയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മിക്കയിടത്തും വളരെ കുറഞ്ഞ ശതമാനം വിവരങ്ങൾ മാത്രമാണ് ഇതുവരെ അപ്ലോഡ് ചെയ്തത്.
സർക്കാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുക്കൾ ഉള്ള ഉത്തർപ്രദേശിൽ ഏകദേശം 35-ശതമാനം സ്വത്തുകളുടെ അപ്‌ലോഡിങ് മാത്രമാണ് പൂർത്തിയായത്. പശ്ചിമ ബംഗാളിൽ 12 ശതമാനവും കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിൽ പത്ത് ശതമാനവും മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളു.
പ്രതിസന്ധിയായി സാങ്കേതിക തകരാർ
ഉമ്മീദ് പോർട്ടൽ പലപ്പോഴും തകരാറിലാകുന്നതും വേഗത കുറയുന്നതും വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് തടസ്സമാകുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. രേഖകളുടെ അഭാവവും അപ്‌ലോഡിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് സ്വത്തുക്കളുടെ രേഖകളും ഉടമസ്ഥാവകാശ വിവരങ്ങളും കണ്ടെത്താൻ പ്രയാസമാണ്. ഒരു ഭൂരേഖാ സർവ്വേ ഇല്ലാതെ കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു.
Also Read:വഖഫ് നിയമ ഭേദഗതി; വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമായ ആചാരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
അളവുകളിലെ വിത്യാസവും പ്രതിസന്ധി സൃഷ്ടിക്കുന്നു.വിവിധ സംസ്ഥാനങ്ങളിൽ ഭൂമി അളക്കാൻ ഉപയോഗിക്കുന്ന ഏകകങ്ങൾ വ്യത്യസ്തമാണ്. പോർട്ടലിൽ ഇത് ഏകീകരിക്കാൻ ശ്രമിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പഞ്ചാബിൽ വേറിട്ട രീതി
വഖഫ് സ്വത്തുക്കളുടെ വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ ഏകദേശം 80 ശതമാനം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ വ്യക്തിഗത സ്വത്തുക്കളല്ല, മറിച്ച് വഖഫ് എസ്റ്റേറ്റുകൾ (ഒരു എസ്റ്റേറ്റിൽ നിരവധി സ്വത്തുക്കൾ ഉണ്ടാകാം) എന്ന നിലയിലാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. കൂടാതെ, ഇവിടെ ബോർഡ് നേരിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
സമയപരിധി നീട്ടാൻ കഴിയില്ലെന്ന് കേന്ദ്രം
വഖ്ഫ് പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് മുസ്ലീം എം.പിമാരും ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയപരിധി നീട്ടാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സമയപരിധി വഖഫ് നിയമത്തിൽ ഉൾപ്പെട്ടതിനാൽ പാർലമെന്റിന് മാത്രമേ അത് മാറ്റാൻ സാധിക്കൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. അതേസമയം, പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനങ്ങളിലെ വഖഫ് ട്രൈബ്യൂണലുകൾക്ക് സമയം നീട്ടിനൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമയം നീട്ടിനൽകണമെന്ന ഹർജി പരിഗണിച്ച സുപ്രീം കോടതി, ട്രൈബ്യൂണലുകളെ സമീപിക്കാൻ കക്ഷികൾക്ക് നിർദേശം നൽകി. ഈ നിരക്കിൽ ആയിരക്കണക്കിന് അപേക്ഷകളുമായി ട്രൈബ്യൂണലുകൾക്ക് മുന്നിൽ തിരക്ക് വർധിക്കുമോ എന്ന ആശങ്കയിലാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ.
Read More: ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാസം വേണമെന്ന് കമ്പനി, ഇന്നലെ മുടങ്ങിയത് 250ലേറെ സർവ്വീസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us