ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രിക്ക് സിബിഐ സമൻസ് അയച്ചു. ജോലിയുമായി ബന്ധപ്പെട്ടുള്ള ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, സമൻസ് നേരത്തെ അയച്ചിരുന്നതായി വൃത്തങ്ങൾ പറഞ്ഞു.
”ഫെബ്രുവരി നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വി യാദവിന് സമൻസ് അയച്ചിരുന്നു. എന്നാൽ, ചില സ്വകാര്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സമയം നീട്ടി ചോദിച്ചു. അങ്ങനെ അദ്ദേഹത്തിന് പുതിയ തീയതി നൽകി. ഇന്നാണ് ആ തീയതി. അദ്ദേഹം ഇതുവരെ എത്തിയിട്ടില്ല. അദ്ദേഹം വരുമോ അതോ ഇനിയും കൂടുതൽ സമയം ആവശ്യപ്പെടുമോ എന്നറിയില്ല,” ഒരു സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സിബിഐ ആരോപണം. ഈ ആഴ്ച ആദ്യം ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദിനെയും റാബ്രി ദേവിയെയും ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു.
തേജസ്വി യാദവിന്റെ ന്യൂഡൽഹിയിലെ വീടുൾപ്പെടെ ഇവരുടെ മക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹി, മുംബൈ, പട്‌ന, റാഞ്ചി, ഫുൽവാരി ഷെരീഫ്, തേജസ്വിയുടെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വീട് ഉൾപ്പെടെ 24 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. തേജസ്വിയുടെ സഹോദരിമാരായ ചന്ദ, രാഗിണി, ഹേമ എന്നിവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വത്തുക്കളും മുൻ ആർജെഡി എംഎൽഎ അബു ഡോജനയുടെ വസ്തുക്കളും റെയ്ഡിൽ ഉൾപ്പെടുന്നു.
പരിശോധനയിൽ 53 ലക്ഷം രൂപ, 1,900 യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികൾ, 540 ഗ്രാം സ്വർണക്കട്ടി, 1.5 കിലോയിലധികം സ്വർണാഭരണങ്ങൾ, മറ്റ് നിരവധി അനധികൃത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.