/indian-express-malayalam/media/media_files/uploads/2018/11/cyclone-cats-001.jpg)
ചെന്നൈ: വ്യാഴാഴ്ച്ച രാത്രിയോടെ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേര്‍ മരിക്കുകയും വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. നാല് മണിക്കൂര്‍ അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. പുതുക്കോട്ടയിലും വിരുദാചലത്തും ഓരോ പേര്‍ വീതവും മരിച്ചു. ഇതുവരെ 13 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ.
തമിഴ്നാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. കേന്ദ്രം സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു
താഴ്ന്ന സ്ഥലങ്ങളിൽ​ താമസിക്കുന്ന 81,948 പേരെ അഭയാർത്ഥിക്യാമ്പുകളിലേയ്ക്ക് മാറ്റി. കടലൂർ, നാഗപട്ടണം, പുതുക്കോട്ടൈ, തഞ്ചാവൂർ, രാമനാഥപുരം, തിരുവാരൂർ എന്നീ ആറ് ജില്ലകളിലായി 471 അഭയാർത്ഥിക്യാമ്പുകൾ തുറന്നതായും പിടി ഐ​ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്നാടിന്റേയും പുതുച്ചേരിയുടേയും തീരദേശം വഴി രാത്രി 12.30നും 2.30നും ഇടയില്‍ കാറ്റ് കടന്നുപോയി. മണിക്കൂറില്‍ 100-110 കി.മി. വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്ന് നാഗപട്ടണത്തും പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. നാഗപട്ടണത്തെ വേദാരണ്യത്തും, തിരുവാരൂര്‍, പുതുക്കോട്ടെ ജില്ലകളിലും വീടുകളും കെട്ടിടങ്ങളും നശിച്ചു.
കീച്ചന്‍കുപ്പം, അക്കരൈപേട്ടൈ, നാഗപട്ടണം എന്നിവിടങ്ങളില്‍ കടല്‍ കരയിലേയ്ക്ക് കയറി. നാഗപട്ടണം, കുഡല്ലൂര്‍, പുതുക്കോട്ടൈ, കരൈകാള്‍, തിരുവാരൂര്‍, ത്രിച്ചി ജില്ലകളില്‍ വൈദ്യുതി വിതരണം താറുമാറായി. ഇവിടെ കനത്ത മഴയാണ് രാത്രി ഉണ്ടായത്. ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. രാമേശ്വരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്, 1077, 1070 എന്നിവയാണ് ഹെല്‍പ്‌ലൈന്‍ നമ്പരുകൾ. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.