ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റ് തീരമടുക്കുന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് അതീവ ശക്തി പ്രാപിക്കുമെന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മെയ് 15ാം തിയ്യതി വരെ ഒഡീഷയിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ച് അതാത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
ഒഡീഷയില്‍ കൂടാതെ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് തീരങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോനിയുടെ ഫലമായി ശ്രീലങ്കയിലും ഇടിമിന്നലോടു കൂടിയ മഴയുണ്ട്.
പുരി ജില്ലയിലെത്തിയ വിനോദ സഞ്ചാരികളോട് മെയ് രണ്ടാം തിയ്യതി വൈകുന്നേരത്തോടെ സ്ഥലത്തു നിന്നും പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാല് അഞ്ച് തിയ്യതികളില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഇന്ത്യന്‍ സൈന്യവും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യത്തിന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് സൈന്യം അറിയിച്ചു.
മെയ് മൂന്ന്, നാല് തിയ്യതികളില്‍ ഒഡീഷയുടേയും ആന്ധ്രാ പ്രദേശിന്റേയു ംതീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് ഉള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇതുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലക്ഷദ്വീപിലും ശക്തമായ മഴ പെയ്തേക്കും.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തമിഴ്നാട്, കേരള തീരത്ത് അടുത്ത 12 മണിക്കൂറിനുളളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണം.
Read More: Cyclone Fani: ‘ഫാനി’ എങ്ങനെ ‘ഫോനി’ ആയി? ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിങ്ങനെ
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പാലക്കാട് അട്ടപ്പാടിയില്‍ വ്യാപക കൃഷിനാശമുണ്ടായി. ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അന്‍പതിലേറെ കര്‍ഷകരുടെ പതിനായിരത്തിലധികം വാഴകൃഷിയാണ് ഇല്ലാതായത്. കോട്ടത്തറ, ചെമ്മണ്‍പടിക, കളളക്കര പ്രദേശത്തെ നേന്ത്രവാഴകൃഷി പൂര്‍ണമായും ഇല്ലാതായി. കുലയ്ക്കാറായതും കുല വീണതുമായ വാഴകളാണ് നശിച്ചവയിൽ മിക്കതും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഫോനി തീവ്രതയാർജിക്കുന്ന സാഹചര്യത്തില്‍ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോൾ നീക്കിയിട്ടുണ്ട്.