/indian-express-malayalam/media/media_files/2025/11/29/cyclone-2025-11-29-19-10-32.jpg)
Cyclone Ditwah Latest Updates
Ditwah Cyclone Latest Update: ചെന്നൈ: ശ്രീലങ്കയിൽ വൻ നാശം വിതച്ചതിന് ശേഷം ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് തമിഴ്നാട്ടിൽ വിമാന സർവീസുകൾ തടസ്സപ്പെടുകയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
Also Read:'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 80 കടന്നു; സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു
വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് കടലിൽ വെച്ച് അല്പം കൂടി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ശ്രീലങ്കയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 123 പേർ മരിക്കുകയും 130 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് ലങ്കൻ തീരം വിട്ടത്.
ചെന്നൈയ്ക്ക് തൊട്ടടുത്ത്
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, ചെന്നൈയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ തെക്കായാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ സ്ഥാനം. ഞായറാഴ്ച രാവിലെയോടെ ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നും നാളെയും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും കാവേരി ഡെൽറ്റാ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ കനത്ത മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
വിമാനസർവ്വീസുകൾ റദ്ദാക്കി, ട്രെയിൻ ഗതാഗത്തിലും മാറ്റം
പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച 54 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി നവംബർ 29-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപത്തിൽ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരെ കൊണ്ടുപോകാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
Also Read: സവർക്കർക്കെതിരെ അപകീർത്തിപരമായ പരാമർശം; രാഹുലിന്റെ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ എത്തിയപ്പോൾ ശൂന്യം
നിലവിൽ ചെന്നെയിലും സമീപ ജില്ലകളിലും തീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടല്ലൂർ, വില്ലുപുരം, ചെങ്കൽപേട്ട്, മയിലാടുതുറൈ, ഡെൽറ്റാ ജില്ലകൾ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ തുടങ്ങി 14 ജില്ലകളിലായി എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകി.
കേരളത്തിലും ജാഗ്രത
കേരളത്തിലും ജാഗ്രത: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി ഇന്ന് രാത്രി കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശ്രീലങ്കയിൽ മരണം 100 കടന്നു
ഡിറ്റ്വ ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിൽ ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 123 ആയി. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് രണ്ട് ലക്ഷത്തോളം പേർ ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു. തലസ്ഥാനമായ കൊളംബോ പ്രളയ ഭീതിയിലാണെന്നാണ് ലഭിക്കുന്ന വിവരം.ദുരിതത്തിലായ ശ്രീലങ്കയിലേക്ക് ഇന്ത്യ കൂടുതൽ സഹായം കൈമാറി. ഓപ്പറേഷൻ സാഗർ ബന്ധുവിൻറെ ഭാഗമായാണ് സഹായമെത്തിക്കുന്നത്.
Read More:എയർബസ് സാങ്കേതിക പുനഃക്രമീകരണം; നവംബറിൽ രേഖപ്പെടുത്തിയത് അസാധാരണ സൗരപ്രവർത്തനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us