ശ്രീനഗർ: നോർത്ത് കശ്മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്നു സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ മൂന്നു വയസ്സുളള കുട്ടിയെ സൈന്യം രക്ഷിച്ചു.
ഇന്നു രാവിലെയാണ് സോപോറിൽ ഭീകരാക്രമണം ഉണ്ടായതെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു. സൈന്യവും ശക്തമായി തിരിച്ചടിച്ചതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിക്കും ജീവൻ നഷ്ടപ്പെട്ടതായി മുതിർന്ന പൊലീസ് ഓഫീസർ സ്ഥിരീകരിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണം; നേപ്പാള്‍ പ്രധാനമന്ത്രിയോട് പാര്‍ട്ടി
കാറിൽ മകനൊപ്പമിരുന്ന ആൾക്കാണ് ആക്രമണത്തിൽ വെടിയേറ്റത്. ഇയാൾ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇയാളുടെ മൂന്നു വയസ്സുകാരനായ മകനെ സൈന്യം രക്ഷപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സോപോറിലെ സിആർപിഎഫിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും ചെക്പോയിന്റിനുനേർക്ക് ഭീകരാക്രമണം നടന്നിരുന്നു. ഇതിൽ മൂന്നു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Read in English: J&K: CRPF jawan, civilian killed in militant attack in Sopore; three-year-old rescued