ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎമാർ തന്നെ മർദ്ദിച്ചെന്ന ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം ചീഫ് സെക്രട്ടറിക്കെതിരെ ആംആദ്മി പാർട്ടി എംഎൽഎമാരും പരാതി നൽകി.
അൻഷു പ്രകാശിന് മർദ്ദനമേറ്റ സംഭവം ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഇത് അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായും അന്തസ്സോടെയും ജോലി ചെയ്യാൻ സാഹചര്യം വേണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അൻഷു പ്രകാശിനെ കൈയ്യേറ്റം ചെയ്തെന്ന ആരോപണം ഇന്നലെ തന്നെ ആംആദ്മി പാർട്ടി നിഷേധിച്ചിരുന്നു. 11 ആംആദ്മി പാർട്ടി എംഎൽഎമാർക്ക് എതിരെ അൻഷു പ്രകാശ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. എംഎൽഎ പ്രകാശ് ജർവാളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡിഫൻസ് കോളനിയിൽനിന്നാണ് ജർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അമാനുള്ള ഖാൻ എംഎൽഎ പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
തനിക്കെതിരെ ഉണ്ടായ ആക്രമണം കരുതിക്കൂട്ടി ഉണ്ടായതാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആരും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നത്.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മാപ്പുപറയാതെ അദ്ദേഹവുമായി ചർച്ചയ്ക്കില്ലെന്ന് സർക്കാർ ജീവനക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തർക്കത്തെത്തുടർന്ന് തന്നെ എംഎൽഎമാർ മർദ്ദിച്ചുവെന്നായിരുന്നു ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണറോട് പരാതിപ്പെട്ടത്.