ഹൈദരാബാദ്: കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ട ഹൈദരാബാദ് സ്വേദശിനിയെ രക്ഷപ്പെടുത്തി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കുവൈത്തില്‍ എത്തിയ യുവതിയെ ക്രൂരമായി തൊഴില്‍പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. കുവൈത്തില്‍ ഒരു സലൂണില്‍ ബ്യൂട്ടീഷ്യന് ജോലിയാണ് രെഹനാ ബീഗത്തിന് ഒരു ഏജന്റ് വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് പണം നല്‍കി കുവൈത്തിലെത്തിയ രെഹനയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുരയായിരുന്നു. ‘ബ്യൂട്ടീഷ്യന്‍ ജോലിയാണ് എനിക്ക് വാഗ്ദാനം ചെയ്തത്. പ്രതിമാസം 30,000 രൂപ ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ കുവൈത്തില്‍ എത്തിയപ്പോഴാണ് വീട്ടുജോലിക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലായത്. അവിടെ വെച്ച് ക്രൂരമായ ദേഹോപദ്രവമാണ് ഏല്പിച്ചത്,’ രെഹന പറഞ്ഞു.
‘അവര്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പലപ്പോഴും എന്നെ പൊളളിച്ചു. ഭക്ഷണവും വസ്ത്രവും നിഷേധിക്കപ്പെട്ടു,’ രെഹന പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ രെഹന ഹൈദരാബാദിലുളള മകളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മകള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു.
തുടര്‍ന്ന് എംബസി നടത്തിയ നീക്കത്തിലാണ് കഴിഞ്ഞയാഴ്ച്ച രെഹനയെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു രെഹന കുവൈത്തിലേക്ക് പോയത്. ഇന്ത്യന്‍ എൺബസിക്കും പ്രധാനമന്ത്രിക്കും രെഹന നന്ദി അറിയിച്ചു. ‘ഇന്ത്യന്‍ എൺബസിയോടും പ്രധാനമന്ത്രിയോടും ഞാന്‍ നന്ദി പറയുന്നു. ആ നരകത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് ദൈവം അനുഗ്രഹിക്കും. നിരവധി പേരാണ് അത്തരം ഏജന്റുമാരുടെ വഞ്ചനയ്ക്ക് ഇരയാവുന്നത്,’ രെഹന പറഞ്ഞു.