/indian-express-malayalam/media/media_files/uploads/2021/07/Pegasus-john-britas.jpg)
ന്യൂഡൽഹി: പെഗാസസ് സ്പൈവെയർ വിഷയത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചതായി ഓൺലൈൻ വാർത്താ മാധ്യമമായ ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ ബ്രിട്ടാസ് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ വിശദീകരണങ്ങളിൽ രാജ്യത്ത് സ്പൈവെയർ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ എന്ന കാര്യം സർക്കാർ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ ബ്രിട്ടാസ് പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പെഗാസസ് വിഷയത്തിൽ '"അനധികൃതമായ ഇടപെടൽ നടന്നിട്ടില്ല," എന്ന നിയമമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ് രാജ്യത്ത് അധികൃതമായ തരത്തിൽ ഇത്തരം നിരീക്ഷണങ്ങൾ നടക്കുന്നുവെന്ന് അത് അർത്ഥമാക്കാമെന്നും ഹർജിയിൽ പറയുന്നതായാണ് വിവരം.
നേരത്തെ മറ്റൊരു വിഷയത്തിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തന്റെ ചോദ്യത്തിന് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നൽകിയത് എന്ന് കാണിച്ചാണ് ബ്രിട്ടാസ് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയത്.
ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നത് എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിൽ നിരന്തരമായി നടക്കുന്ന ഏകീകൃതവും സഹകരണപരവുമായ പ്രക്രിയയായതിനാൽ സമയപരിധി സൂചിപ്പിക്കാൻ കഴിയില്ലെന്ന് നിയമമന്ത്രി കിരൺ റിജ്ജു രാജ്യസഭയിൽ പറഞ്ഞതിന്റെ അടുത്ത ദിവസമാണ് ബ്രിട്ടാസ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം എത്ര ഹൈക്കോടതി ജഡ്ജിമാരെ ശുപാർശ ചെയ്‌തെന്നും ആ ശുപാർശകളിൽ നിന്നും എത്ര ജഡ്ജിമാരെ നിയമിച്ചു എന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് നിയമമന്ത്രി മറുപടി നൽകിയത്.
മന്ത്രി നൽകിയ വിശദാംശങ്ങളിൽ നിന്നും, “കൊളീജിയത്തിൽ നിന്നുള്ള 80 നിർദേശങ്ങളിൽ നിന്നും 45 എണ്ണം മാത്രമേ 2020 ജൂലൈ 1 നും 2021 ജൂലൈ 15 നും ഇടയിൽ നിയമനങ്ങൾക്കായി അറിയിച്ചിട്ടുള്ളൂ" എന്നാണ് കാണുന്നത് എന്ന് ബ്രിട്ടാസ് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
Also read: രാജ്യത്ത് രണ്ട് കുട്ടി നയം നടപ്പാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
“മന്ത്രി നൽകിയ മറുപടി സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്, "മേൽപ്പറഞ്ഞ വിവരങ്ങൾ പരിഗണിച്ച് സുപ്രീം കോടതി കൊളീജിയം ഇപ്പോഴും ശുപാർശകൾ ഏകകണ്ഠമായി ആവർത്തിക്കുന്നെങ്കിൽ, അത്തരം നിയമനങ്ങൾ മൂന്ന് നാല് ആഴ്ചക്കുള്ളിൽ നടത്തണം." എന്ന് കോടതി വ്യക്തമായി പറയുന്നുണ്ട്. കൊളീജിയം നൽകിയ നിരവധി നിർദേശങ്ങളിൽ സുപ്രീംകോടതി നൽകിയ നിശ്ചിത സമയപരിധിക്കിപ്പുറവും സർക്കാർ തീർപ്പാക്കിയിട്ടില്ലെന്ന് ഇതിൽ നിന്നും മനസിലാക്കാം," ബ്രിട്ടാസ് നോട്ടീസിൽ പറഞ്ഞു.
മന്ത്രിയുടെ നടപടി/മറുപടി സുപ്രീം കോടതിയെ അവഹേളിക്കുന്നതാണെന്നും പദവിയുടെ ലംഘനമാണെന്നും സഭയെ മന്ത്രി മനഃപൂർവം തെറ്റിദ്ധരിപ്പിച്ചു എന്നും ബ്രിട്ടാസ് നോട്ടീസിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us