/indian-express-malayalam/media/media_files/uploads/2022/11/rahul-gandhi.jpg)
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. തെക്കേ ഇന്ത്യയിൽ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിജെപി സ്വാധീനമുള്ള മേഖലയിൽനിന്നും യാത്രയ്ക്ക് ലഭിക്കുന്ന പ്രതികരണമെന്താണെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും പല നേതാക്കളും ബിജെപിയിലേക്ക് പോകുന്നുണ്ട്. ആ സാഹചര്യത്തിൽ പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായാണ് രാഹുലിന്റെ യാത്രയെ കാണുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരില്‍ സമാപിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായാണ് യാത്ര വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ നടന്നിട്ടില്ലാത്ത ജനസമ്പർക്ക പരിപാടിയായാണ് യാത്രയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്.
2023 ജനുവരി 23 ന് ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിക്കും. 3,570 കിലോമീറ്റർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 100-ലധികം ഭാരത് യാത്രികരാണ് പങ്കെടുക്കുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ യാത്ര തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.