/indian-express-malayalam/media/media_files/uploads/2017/04/baba-ramdev.jpg)
ന്യൂഡല്‍ഹി: മുസ്ലീങ്ങളും ഗോമൂത്രം കുടിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കുന്നതിന് ഖുറാന്‍ അനുമതി നല്‍കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. പതഞ്ജലി ഹിന്ദു കമ്പനിയല്ലെന്നും രാംദേവ് പറഞ്ഞു. ഇന്ത്യ ടിവി ചാനലിന്റെ പരിപാടിക്കിടെയായിരുന്നു രാംദേവിന്റെ പ്രതികരണം.
ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു കമ്പനിയാണെന്ന് മുദ്ര ചാര്‍ത്തി ചിലര്‍ പതഞ്ജലിയെ ലക്ഷ്യമിടുകയാണെന്നും രാംദേവ് ആരോപിച്ചു. 'ഹിമാലയ ഡ്രഗ് കമ്പനിക്കും ഹംദര്‍ദിനും എന്റെ എല്ലാ വിധ പിന്തുണയുമുണ്ട്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് എനിക്ക് അദ്ദേഹത്തിന്റെ സ്ഥലം സംഭാവനയായി തന്നിട്ടുണ്ട്. അതും യോഗ ഗ്രാമം സ്ഥാപിക്കാന്‍'.
10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാർ ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു.
'ഞാനൊരിക്കലും ചെറിയ കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല. വലിയ കാര്യങ്ങളേ ഞാന്‍ ആലോചിക്കാറുള്ളൂ. അടുത്ത 100 വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്ന ഭാവന എനിക്കുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പിച്ചായിരിക്കും ഞാന്‍ പതഞ്ജലി വിടുക'.
'ഭൗതിക സുഖങ്ങളാഗ്രഹിക്കുന്ന ഒരു ബിസ്സിനസ്സുകാരായിരിക്കില്ല എന്റെ പിന്തുടര്‍ച്ചക്കാര്‍. മതിയായ പരിശീലനം ലഭിച്ച 500 സന്യാസികളുടെ ഒരു ടീമായിരിക്കും അത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.