ന്യൂഡല്‍ഹി: രോഗലക്ഷണങ്ങള്‍ തീവ്രമല്ലാത്ത കേസുകളെ സാധരണ പനിയായി കാണരുതെന്ന മുന്നറിയിപ്പുമായി കോവിഡ് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍. ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ധരാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിനേഷന് ലഭിക്കാത്തതിനാല്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ടാസ്ക് ഫോഴ്സിന്റെ ഭാഗമായുള്ള പകർച്ചവ്യാധി വിദഗ്ധൻ ഡോ. അതുൽ പട്ടേൽ, സൈഡസ് ഹോസ്പിറ്റൽ ഡയറക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോ. വി.എൻ.ഷാ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഗാന്ധിനഗർ ഡയറക്ടറും പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റുമായ ഡോ. ദിലീപ് മാവ്ലങ്കർ, പൾമണോളജിസ്റ്റ് ഡോ. തുഷാർ പട്ടേൽ, ന്യൂറോ ഫിസിഷ്യൻ ഡോ. സുധീർ ഷാ എന്നിവർ അഹമ്മദാബാദില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രണ്ടാമത്തെ തരംഗത്തിലെ പോലെ വലിയ തോതിലുള്ള രോഗവ്യാപനത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങാതെ സൂക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. തൊണ്ട വേദന, പനി, ജലദോഷം, ശരീര വേദന എന്നിവയാണ് മൂന്നാം തരംഗത്തില്‍ പ്രധാനമായും കാണുന്ന രോഗലക്ഷണങ്ങളെന്ന് ഡോ. തുഷാര്‍ പട്ടേല്‍ ചൂണ്ടിക്കാണിച്ചു.
രണ്ടാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി ഇതുവരെ രോഗികളിൽ നാഡീസംബന്ധമായ രോഗങ്ങള്‍ പ്രകടമല്ലെന്ന് ഡോക്ടർ സുധീർ ഷാ പറഞ്ഞു. ഇതുവരെ, തലവേദന, തലകറക്കം, പേശി വേദന ഒഴികെ നാഡീസംബന്ധമായ ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുകള്‍ അതിവേഗം വർധിക്കുകയാണെങ്കിൽ ആശുപത്രികള്‍ക്ക് താങ്ങാനാവുന്നതിലും അധികമായേക്കുമെന്ന് ഡോ.അതുല്‍ പട്ടേല്‍ പറഞ്ഞു. നേരത്തെ രോഗം ബാധിച്ചവർക്കും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ഒമിക്രോണ്‍ വകഭേദം ബാധിക്കാന്‍ സാധ്യതയുള്ള രണ്ട് വിഭാഗക്കാരാണുള്ളത്. ഒന്ന് ലോ റിസ്കും മറ്റൊന്ന് ഹൈ റിസ്കും. ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് യുവാക്കളും മറ്റ് രോഗങ്ങളില്ലാത്തവരുമാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളത് പ്രായമായവരും ഗുരുതര രോഗമുള്ളവരുമാണ്. അവയവ ശസ്ത്രക്രിയ നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ പെട്ടെന്ന് ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യതയുണ്ട്,” ഡോ.അതുല്‍ വ്യക്തമാക്കി.
Also Read: കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം; കോളേജുകള്‍ അടച്ചേക്കും; നിര്‍ണായക യോഗം ഇന്ന്