കൊച്ചി: സംസ്ഥാനത്തെത്തുന്ന പ്രവാസികൾക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീയതി ഇരുപത്തിയഞ്ചിലേക്കു നീട്ടി. 20 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം. പരിശോധന കിറ്റുകളും മറ്റു ക്രമീകരണങ്ങളും ഇരപത്തിയഞ്ചിനകം സജ്ജമാക്കാന്‍ കഴിയുമെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പരിശോധന നല്ലതല്ലേയെന്നു ചോദിച്ച കോടതി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കി. പരാതിയുള്ളവര്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നും കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർ മേനോൻ നൽകിയ ഹർജിയിൽ കോടതി പറഞ്ഞു.
എന്നാൽ, സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിര സമർപ്പിച്ച മറ്റൊരു ഹർജിയി ഹൈക്കോടതി കേന്ദ്ര നിലപാട് തേടി. തിങ്കളാഴ്ച കേന്ദ്രം നിലപാടറിയിക്കണം. ഹർജിയിൽ വാദം പൂർത്തിയായി.
കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് രോഗവ്യാപനം തടയാനാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. രോഗമുള്ളവർക്കും ഇല്ലാത്തവർക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന് ഇതിനു അധികാരമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോവിഡ് ഇല്ലാത്തവർ മാത്രം എത്തിയാൽ മതിയെന്ന നിലപാട് സർക്കാരിനില്ല. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി നിർബന്ധമാണ്. യാഥാർഥ്യങ്ങൾ വിലയിരുത്തി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാണ് അനുമതി കേന്ദ്രം നിർബന്ധമാക്കിയിട്ടുള്ളത്. പൊതുജനാരോഗ്യം കണക്കിലെടുത്ത് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാർഗനിർദേശ പ്രകാരമാണന്നും സർക്കാർ വിശദീകരിച്ചു.
Read Also: കോവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രിയുടെ നില ഗുരുതരം
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യേക വിമാന ആവശ്യമെന്നും സർക്കാർ വ്യക്തമാക്കി. പ്രവാസികൾ പിസിആർ ടെസ്റ്റ് തന്നെ നടത്തണമന്ന് നിർബന്ധിക്കുന്നില്ല. ട്രൂ നെറ്റ്, ആന്റിബോഡി ടെസ്റ്റുകൾ ആയാലും മതി. വിമാനത്തിൽ കയറുന്നതിന് 48 മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്.
രോഗബാധയില്ലന്ന് ഉറപ്പാക്കുന്നത് പൊതുജനാരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണെന്നും ഭരണഘടന പ്രകാരം നിയന്ത്രണമേർപ്പെടുത്താൻ അധികാരമുണ്ടെന്നും സർക്കാർ വിശദീകരിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ലെന്നും അതില്ലാതെ സംസ്ഥാന നടപടിയെ എതിർക്കുന്നത് നിയമപരമല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.