ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോട് പരിശോധന നടത്താനും മന്ത്രി ആവശ്യപ്പെട്ടു. ട്വീറ്ററിലൂടെയാണ് മന്ത്രി കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്.
നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയും കോവിഡ് പോസിറ്റീവായതായി ട്വീറ്റ് ചെയ്തിരുന്നു. പനിയെ തുടർന്ന് ടെസ്റ്റ് ചെയ്യുകയും പോസിറ്റീവ് ആവുകയും ചെയ്തു എന്നായിരുന്നു ട്വീറ്റ്. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 2,17,353 പുതിയ രോഗികള്‍
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,18,302 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി. 1,25,47,866 പേര്‍ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്. 1,74,308 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 11,72,23,509 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന് യുകെ മാതൃക; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.
വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.
Read More: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും; ലോക്ക്ഡൗണിനുള്ള സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.