ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,79,723 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 7,23,619 ആയി. 13.29 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 146 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി. 1,216 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ട് പുറകിൽ. കേരളത്തിൽ ഇതുവരെ 328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.
Also Read: കരുതല്‍ ഡോസ് വാക്സിൻ ആർക്കൊക്കെ?; എങ്ങനെ ബുക്ക് ചെയ്യാം?
രാജ്യത്തെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിളിച്ചു ചേർത്ത അവലോകനയോഗത്തിൽ, തീവ്രമായ നിയന്ത്രണങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ സജീവമായ നിരീക്ഷണം വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അണുബാധ അതിവേഗം വർദ്ധിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകേണ്ടതുണ്ടെന്നും യോഗത്തിൽ ധാരണയിലെത്തി.
മാസ്‌കുകൾ ഉപയോഗിക്കേണ്ടതിന്റെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ആവശ്യകതയും അദ്ദേഹം അടിവരയിട്ടു, കൂടാതെ കൊറോണ വൈറസ് വികസിക്കുന്നതിനനുസരിച്ച് ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള പരിശോധന, വാക്സിനുകൾ, ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.