ഡൽഹിയിലെ കോവിഡ് കേസുകളിൽ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഡൽഹിയിൽ 576 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിലിൽ 36 ശതമാനം വരെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.78 ആയി കുറഞ്ഞു. തുടർച്ചയായി മൂന്നാം ദിവസമാണ് ഡൽഹിയിൽ ഒരു ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്നത്.
ഇത്തരത്തിൽ കേസുകളും പോസിറ്റിവിറ്റി നിരക്കും വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ ഡൽഹിയിലെ മാർക്കറ്റുകൾ അടുത്ത ആഴ്ചയോടെ തുറന്നേക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ബുധനാഴ്ച 103 കോവിഡ് മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മരണനിരക്ക് 80ൽ താഴെ ആയിരുന്നു. രോഗത്തിൻറെ പുരോഗതിയും സ്വഭാവവുമനുസരിച്ച് സാധാരണ കൂടുതൽ കേസുകൾ ഉണ്ടായ ശേഷം രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുക.
തിങ്കളാഴ്ച ഡൽഹിയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നിർമാണപ്രവർത്തനങ്ങളും ഫാക്ടറികളുടെ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. അതിനിടയിൽ മാർക്കറ്റിലെ സംഘടനകളും വ്യാപാരികളും തീരുമാനം അന്യായമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. രണ്ടു മാസമായി തങ്ങളും വലിയ നഷ്ടം അനുഭവിക്കുകയാണെന്നും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തോടൊപ്പം നിന്നവരാണ് തങ്ങൾ എന്നും അവർ പറഞ്ഞു.
കോവിഡ് കേസുകൾ ഇനിയും കുറയുകയാണെങ്കിൽ കൂടുതൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിങ്കളാഴ്ച പറഞ്ഞിരുന്നു. അതേസമയം കേസുകൾ കൂടുകയും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നത് പാതി വഴിയിൽ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കോവിഡ് വാക്സിന് വാങ്ങിയതിന്റെ മുഴുവൻ വിവരങ്ങളും നല്കാന് കേന്ദ്രത്തോട് സുപ്രീം കോടതി
നേരത്തെ സർക്കാർ മാർക്കറ്റുകൾ തുറക്കാൻ നിശ്ചയിച്ചിട്ടും ഗവർണർ അതിനു തയ്യാറായില്ല എന്ന ആരോപണം ആം ആദ്മി പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ സംബന്ധിച്ച് നടന്ന ചർച്ചയിലെ ഏക അജണ്ട നിർമാണമേഖലകൾ തുറക്കുന്നത് സംബന്ധിച്ചായിരുന്നു എന്ന് ഗവർണ്ണറുടെ ഓഫീസ് പ്രതികരിച്ചു.
ഡൽഹിയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ ഇപ്പോൾ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായാണ് നടക്കുന്നത്. ഈ വയസ്സിനുള്ളിൽ വരുന്ന 20,260 പേർ ആദ്യ ഡോസും 360 ഓളം ആളുകൾ സെക്കൻഡ് ഡോസും സ്വീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഏകദേശം 50,000 പേരാണ് വാക്സിൻ സ്വീകരിച്ചത്.
ഇതുവരെ 54 ലക്ഷം ആളുകൾ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 12 ലക്ഷം പേരാണ് രണ്ടു ഡോസും സ്വീകരിച്ചവർ. ഈ 12 ലക്ഷത്തിൽ 1.75 ലക്ഷം പേർ ആരോഗ്യ പ്രവർത്തകരും, 2.5 ലക്ഷം പേർ കോവിഡ് മുൻനിര പ്രവർത്തകരും, 8.1 ലക്ഷം പേർ 45 വയസിനു മുകളിൽ പ്രായമുള്ളവരുമാണ്.