ന്യൂഡൽഹി: കോവിഡ്-19 വാക്സിനായ കോവാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ തീരുമാനമെടുക്കുമ്പോൾ ഒരു കാര്യവും പരിഗണിക്കാതെ വിടില്ലെന്ന് സംഘടന വ്യക്തമാക്കി.
ജൂലൈ ആദ്യം മുതൽ ഡബ്ല്യുഎച്ച്ഒയുമായി ഡാറ്റ പങ്കിടാൻ തുടങ്ങിയെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു. ജനുവരിയിൽ വാക്സിന് അടിയന്തര ഘട്ട ട്രയൽ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. പിന്നീട് വാക്സിൻ 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അനുമതിയില്ലാതെ, കോവാക്സിൻ ലോകത്താകെ സാധുവായ വാക്സിൻ ആയി അംഗീകരിക്കപ്പെടാൻ സാധ്യതയില്ല. സാധുത ലഭിച്ചില്ലെങ്കിൽ ഈ വാക്സിൻ സ്വീകരിച്ച ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്രാ പദ്ധതികൾ സങ്കീർണ്ണമാക്കും. ഇന്ത്യയിൽ നൽകിയ 985.5 ദശലക്ഷം ഡോസുകളിൽ 11 ശതമാനം കോവാക്സിൻ ആണ്. കൂടാതെ ഈ വാക്സിൻ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
” കോവിഡ്-19 എമർജൻസി യൂസ് ലിസ്റ്റിംഗിൽ കോവാക്സിൻ ഉൾപ്പെടുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശയ്ക്കായി നിരവധി ആളുകൾ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ എല്ലാ കാര്യങ്ങളും പരിശോധിക്കാതെ അത് പൂർത്തിയാക്കാൻ കഴിയില്ല,” ലോകാരോഗ്യ സംഘടന ട്വിറ്ററിൽ പറഞ്ഞു.
“അടിയന്തിര ഉപയോഗത്തിനായി ഒരു ഉൽപ്പന്നം ശുപാർശ ചെയ്യുന്നതിന് മുമ്പ്, അത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ അത് നന്നായി വിലയിരുത്തണം,” എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന “ഇന്ന് കമ്പനിയിൽ നിന്ന്കുറച്ച് അധിക വിവരങ്ങൾ” പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
Also Read: രാജ്യത്ത് 13,596 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് ഉയരുന്നു