സാർസ് കോവി-2 വൈറസിന്റെ ഉത്ഭവം നിർണ്ണയിക്കാൻ ലോകാരോഗ്യ സംഘടന പുതിയ ഉപദേശക സംഘത്തെ രൂപീകരിച്ചു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും അവസാനിപ്പിക്കാൻ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ഒരു സംഘത്തെ രൂപീകരിക്കുന്നത്. ഈ ആവശ്യത്തിനായി അന്താരാഷ്ട്ര ടീമുകൾ ഇതിനകം രണ്ടുതവണ ചൈന സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം 2020 ജനുവരിയിൽ ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്നു. ഒരു വർഷത്തിനുശേഷം, മറ്റൊരു വിദഗ്ദ്ധ സംഘം കോവിഡ് -19 മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാൻ സന്ദർശിച്ചു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാൻ നഗരത്തിലും പരിസരത്തുമായി നാലാഴ്ച ചെലവഴിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്ന് സംഘം മാർച്ചിൽ ഒരു സംയുക്ത റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, അന്വേഷണ ഫലങ്ങൾ സംബന്ധിച്ച് പിന്നീട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അന്വേഷണത്തിൽ സുതാര്യതയില്ലാത്ത പ്രശ്നമുണ്ടെന്നും വിവരങ്ങൾ പലതും ലഭ്യമാവാതിരുന്ന പ്രശ്നമുണ്ടെന്നും അടക്കം വിമർശനങ്ങളുയർന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങൾ സംബന്ധിച്ച അസംസ്കൃത വിവരങ്ങളുടെ അഭാവം അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും ലാബ് ഓഡിറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. വിവരങ്ങൾ ലഭ്യമാക്കാത്തതിന് ചൈനക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടം എന്താണ് കണ്ടെത്തിയത്?
കോവിഡ് -19 പാൻഡെമിക്കിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് സാധ്യമായ നാല് സാഹചര്യങ്ങളാണ് ആദ്യഘട്ട അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് മൃഗങ്ങളിൽ നിന്നുള്ള വ്യാപനം (സൂട്ടോണിക് ട്രാൻസ്മിഷൻ) വഴി വൈറസ് മനുഷ്യരിലേക്ക് പടർന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലെ നിഗമനം. ഒരു ഇടനിലയിലുള്ള വൈറസ് വാഹകർ വഴിയോ തണുത്ത ഭക്ഷണ ശൃംഖല ഉൽപന്നങ്ങളിലൂടെയോ വൈറസ് മനുഷ്യരിലെത്തിയതാകാമെന്നും റിപ്പോർട്ടിൽ തുടർന്ന് പറയുന്നു.
ഒരു ലബോറട്ടറിയിൽ നിന്ന് വൈറസ് വ്യാപനമുണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമ്പോൾ ലോകാരോഗ്യ സംഘടനാ തലവൻ ഒരു സാഹചര്യത്തിനുള്ള സാധ്യതയും നിഷേധിച്ചിരുന്നില്ല. പകരം വൈറസിന്റെ ഉത്ഭവം നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ട അന്വേഷണം
രണ്ടാം ഘട്ട അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന 26 വിദഗ്ധരെ നിർദ്ദേശിച്ചിട്ടുണ്ട്. സൈന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഓൺ ദ ഒറിജിൻസ് ഓഫ് നോവൽ പാത്തോജൻസ് (എസ്എജിഒ) എന്ന പേരിൽ ഒരു സംഘം ഇതിന്റെ ഭാഗമായി രൂപീകരിക്കും.
വുഹാനിലെ ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായ ഡോ. മരിയൻ കൂപ്മാൻസ് ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രൊഫസർമാരും സംഘത്തിൽ ഉൾപ്പെടുന്നു. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ യുൻഗുയി യാങ് നിർദ്ദിഷ്ട സംഘത്തിന്റെ ഭാഗമാണ്.എപ്പിഡെമിയോളജിസ്റ്റും പത്മശ്രീ ജേതാവുമായ ഡോ. രാമൻ ഗംഗാഖേദ്കർ ടീമിലെ ഏക ഇന്ത്യക്കാരനാണ്.