/indian-express-malayalam/media/media_files/uploads/2020/04/Coronaaa.jpg)
ന്യൂഡൽഹി: ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപനം ഭീതി പരത്തുമ്പോൾ വിചിത്ര തീരുമാനവുമായി ഒരു രാജ്യം. 'കൊറോണ'യെന്ന വാക്ക് മിണ്ടരുതെന്നാണ് ആ രാജ്യത്തെ പുതിയ നിയമം. 'കൊറോണ' എന്ന വാക്ക് ആ രാജ്യത്തു നിന്ന് തന്നെ നിരോധിച്ചിരിക്കുകയാണ്. തുർക്ക്‌മെനിസ്ഥാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
സ്കൂളുകളിലുും ആശുപത്രികളിലും ജോലി സ്ഥലങ്ങളിലും നൽകുന്ന ആരോഗ്യ വിവര ബ്രോഷറുകളിൽനിന്നും 'കൊറോണ' എന്ന വാക്കു നിരോധിച്ചതായി തുര്‍ക്ക്‌മെനിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: സോപ്പുകളിലും സാനിറ്റൈസറുകളിലുമുള്ള ആല്‍ക്കഹോള്‍ വൈറസുകളെ കൊല്ലുന്നതെങ്ങനെ?
അതേസമയം, തുർക്ക്‌മെനിസ്ഥാനിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. തൊട്ടടുത്തുള്ള ഇറാനിൽ 44,000 ത്തിലേറെ കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ഒരു വിവരവും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും തുർക്ക്‌മെനിസ്ഥാനിലെ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം ലോകത്ത് ഏറ്റവും കുറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് തുര്‍ക്ക്‌മെനിസ്ഥാൻ. ഇവിടെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണകൂടമാണ്. ഇന്റർനെറ്റിനും ഇവിടെ നിയന്ത്രണങ്ങളുണ്ട്.
അതേസമയം, ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കോവിഡ്-19 ബാധിച്ച് ലോകത്താകമാനം ഇതുവരെ 37,000 ത്തോളം ആളുകൾ മരിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ സ്ഥിതി അതിരൂക്ഷമാണ്. ഇറ്റലിയിൽ മാത്രം 11,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനിൽ 7,400 പേർ മരിച്ചു. അമേരിക്കയിൽ അതിവേഗമാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്.
Read Also: കോവിഡ്-19ന്റെ വ്യാപനം: ഇന്ത്യയിലും ലോകത്തും, കണക്കുകൾ ഇങ്ങനെ
വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവർത്തിച്ചു. നിലവിലെ സ്ഥിതി വളരെ മോശമാണ് അമേരിക്കയിൽ. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതാണ് പ്രധാന കാരണം. ബ്രസീലിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ പൂർണ്ണമായി വിലക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അമേരിക്ക.
അതേസമയം, വൈറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടൈംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us