Covid-19: ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു. രാജ്യത്ത് 13,387 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 452 ആയി. 1748 പേർക്കാണ് രോഗം ഭേദമായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബെെയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.
അതേസമയം രാജ്യത്തെ കോവിഡ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. കോവിഡ്-19 നെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് ആർബിഐ ഗവർണർ വാർത്താസമ്മേളനം നടത്തിയത്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾക്ക് 50,000 കോടി രൂപ ധനസഹായമായി നൽകുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. ആർബിഐ പ്രഖ്യാപനങ്ങൾ കൂടുതൽ സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Read Also: കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ അടുത്താഴ്ച മുതല്‍ പുനരാരംഭിക്കും
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെ 21 ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുപ്രകാരം 21,53,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 1,43,844 പേരാണ് ലോകത്താകമാനം മരിച്ചത്. ജോൺ ഹോപ്‌കിൻസ് കണക്കുപ്രകാരം 6,67,801 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനിൽ 1,84,948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ മരണസംഖ്യ 32,868 ആയി. ഇറ്റലിയിൽ 22,170 പേരും സ്‌പെയിനിൽ 19,315 പേരും കോവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, കേരളത്തിൽ രോഗവ്യാപനം നന്നേ കുറവാണ്. ഇന്നലെ ഏഴ് പേർക്ക് കൂടിയാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്നലെ മാത്രം 27 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 394 ആയി. ഇതിൽ 147 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 245 പേർക്ക് രോഗം ഭേദമായപ്പോൾ രണ്ട് പേർ മരണപ്പെട്ടു. പരിശോധനയ്ക്ക് അയച്ച 17400 സാമ്പിളുകളിൽ 16459 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പിച്ചു.
ലോക്ക്ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. 2525 പേരാണ് ഇന്ന് അറസ്റ്റിലായത് . 1916 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തിൽ )
തിരുവനന്തപുരം സിറ്റി – 45, 38, 37
തിരുവനന്തപുരം റൂറൽ – 447, 456, 303
കൊല്ലം സിറ്റി – 281, 285, 239
കൊല്ലം റൂറൽ – 261, 265, 242
പത്തനംതിട്ട – 225, 229, 204
ആലപ്പുഴ- 85, 85, 35
കോട്ടയം – 71, 72, 22
ഇടുക്കി – 91, 44, 15
എറണാകുളം സിറ്റി – 69, 78, 45
എറണാകുളം റൂറൽ – 64, 08, 48
തൃശൂര്‍ സിറ്റി – 134, 176, 84
തൃശൂര്‍ റൂറൽ – 168, 168, 122
പാലക്കാട് – 33, 35, 30
മലപ്പുറം – 64, 108, 49
കോഴിക്കോട് സിറ്റി – 95, 92, 92
കോഴിക്കോട് റൂറൽ – 64, 80, 48
വയനാട് – 98, 29, 56
കണ്ണൂര്‍ – 245, 251, 235
കാസര്‍ഗോഡ് – 41, 26, 10
ഹോം നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, നഴ്‌സിംഗ് ഹെല്‍പര്‍മാര്‍ എന്നിവരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് പ്രത്യേകം പാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ1,007 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 14,000ത്തോളം പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 23 കോവിഡ് ബാധിതർ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി ഉയർന്നു. Read More
ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് പുതിയതായി ഒരാളിൽ മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചയാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പടർന്നത്.
കൊറോണ വൈറസ് ചികിത്സയ്ക്ക് രാജ്യത്തെ 1919 ആശുപത്രികൾ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിലായി 173000 ഐസോലെഷൻ വാർഡുകളും 21000 ഐസിയു ബെഡുകളുമുണ്ട്. പ്രതിമാസം 6000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ആരോഗ്യ മന്ത്രാലയം. പകർച്ച വ്യാധികളെ തടയുന്നതിനുള്ള കരുതലോടെയുള്ള പ്രവർത്തനം കേരളത്തിൽ ഉണ്ടാകുന്നു. കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം മാതൃകകൾ ഉണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ഇതുവരെ 13,387 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 1749 പേർ രോഗമുക്തരായപ്പോൾ 437 പേർ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ബിഹാറിൽ കോവിഡ്-19 ബാധിച്ച് ഒരാൾക്കൂടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. വൈശാലി സ്വദേശിയായ 35കാരനാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു. രാജ്യത്ത് 13,387 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 437 ആയി. 1748 പേർക്കാണ് രോഗം ഭേദമായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബെെയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.
അഴീക്കോട് എംഎൽഎയും ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി. ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് ഷാജിക്കെതിരെയുള്ള നടപടി സർക്കാർ വേഗത്തിലാക്കിയത്.
കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പിടിച്ചെടുത്ത വാഹനങ്ങൾ ഉപാധികളോടെ തൽക്കാലത്തേക്ക് വിട്ടുനൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. വാഹനങ്ങൾ പിഴ തുക കെട്ടിവെച്ച് ഉടമകൾക്ക് വിട്ടുകൊടുക്കാമെന്ന് കോടതി പറഞ്ഞു. വാഹന ഉടമകൾ സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ബോണ്ട് നൽകണം. ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ പകർപ്പും ഹാജാരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് വാഹനങ്ങൾ വിട്ടുനൽകാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ഇരുചക്ര-മുചക്ര വാഹനങ്ങൾ 1000 രൂപയും, നാലു ചക്രമുൾപ്പെടെയുള്ള ലൈറ്റ് വാഹനങ്ങൾ രണ്ടായിരവും മീഡിയം ഹെവി വാഹനങ്ങൾക്ക് നാലായിരവും, ഹെവി വാഹനങ്ങൾ അയ്യായിരം രൂപയും കെട്ടി വെക്കണം. പണം ട്രഷറിയിൽ അടച്ച് രശീത് ഹാജരാക്കണം.
പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ലന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടിയതിനാൽ ഇപ്പോൾ യുഎഇയിൽ പ്രശ്നം ഇല്ലെന്നും പ്രതിരോധത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കേരള മോഡൽ പ്രതിരോധത്തെ കുറിച്ച് ബിബിസിയിൽ വന്ന വാർത്ത പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. കോവിഡ് പ്രതിരോധത്തിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കേരളം ലോകത്തിനു തന്നെ തിളക്കമുള്ള മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്‌താണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
ലോകവ്യാപകമായി ദുരന്തം വിതച്ച കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവശ്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈനീസ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നു. സര്‍ക്കാര്‍ നിലവില്‍ പുറത്തുവിട്ട കണക്കിന്റെ 50 ശതമാനം വര്‍ധനവാണ് പുതിയ കണക്കിലുള്ളത്. പുതിയ കണക്കിന്റെ അടിസ്ഥാനത്തില്‍ വുഹാനില്‍ മാത്രം 3,869 പേര്‍ മരണമടഞ്ഞിട്ടുണ്ട്. തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും പഴയ കണക്കില്‍ പലതും വിട്ടുപോയിട്ടുണ്ടെന്നുമാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ വുഹാനില്‍ 1,290 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ അറിയിച്ചത്.
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുക എന്നീ നാല് ലക്ഷ്യങ്ങളിലൂന്നിയാണ് റിസർവ് ബാങ്ക് ഗവർണർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ആഗോള വ്യാപകമായി സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നിങ്ങുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം 1.9ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു. 91% എടിഎമ്മുകളും പ്രവർത്തിച്ചു. 2020-21 വർഷത്തിൽ 7.4% വളർച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തും. ബാങ്കുകൾക്ക് സാമ്പത്തിക ഉത്തേജനത്തിനായി 50,000 കോടി രൂപ അനുവദിക്കും. പണലഭ്യതയും വായ്‌പാലഭ്യതയും ഉറപ്പാക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്‌ക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കും. എന്നാൽ റിപ്പോ നിരക്കിൽ വ്യത്യാസമില്ല. ചെറുകിട മേഖലയ്‌ക്ക് 50,000 കോടി രൂപ അനുവദിക്കും.
ഗുജറാത്തിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതോടെ ആറ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾക്ക് 50,000 കോടി രൂപ ധനസഹായമായി നൽകുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.
ഇരുൾ മൂടിയ കാലത്തിനു ശേഷം തീർച്ചയായും പ്രകാശം വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സാമ്പത്തികരംഗം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ വാർത്താസമ്മേളനം ആരംഭിച്ചു
കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ സംസ്ഥാനത്ത് നാല് മേഖലകളായി തിരിച്ചായിരിക്കും പിന്നീട് രോഗപ്രതിരോധവും നിയന്ത്രണങ്ങളും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. കാസര്‍ഗോഡ് 61, കണ്ണൂരില്‍ 45, മലപ്പുറത്തും കോഴിക്കോടും ഒമ്പത് കേസുകള്‍ വീതമാണുള്ളത്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് റെഡ് സോൺ എന്ന് അറിയപ്പെടും. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പട്ടികയനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ടയേയും തിരുവനന്തപുരത്തേയും ഇതിൽ നിന്ന് ഒഴിവാക്കണമെന്നും കോഴിക്കോട് ജില്ലയിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.