Coronavirus Kerala Highlights: ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ലോകത്ത് കൊറോണ വൈറസ് രണ്ട് വർഷം വരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അടുത്തൊന്നും വൈറസിനെ നിയന്ത്രിക്കുക പ്രയാസകരമാണ്. മറ്റ് വൈറസുകളേക്കാൾ ഏറെ ബുദ്ധിമുട്ടാണ് പൂർണമായും കോവിഡ്-19നെ ഇല്ലാതാക്കുക.
Read Also: ലോക്ക്ഡൗൺ: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങളും ഇളവുകളും
ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് 35,043 പേർക്ക് കോവിഡ് ബാധിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,433 പേർക്ക് രോഗം ബാധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗം ബാധിതർ.
Live Blog
Covid-19 Highlights: കൊറോണ വാർത്തകൾ തത്സമയം
Read Also: കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നു തന്നെ; പിടിവിടാതെ ട്രംപ്
കേന്ദ്രം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 284 ഓറഞ്ച് സോണുകളും 319 ഗ്രീൻ സോണുകളും ഉണ്ട്. ഗ്രീൻ സോണുകളിൽ മേയ് മൂന്നിനു ശേഷം ഇളവുകൾ ലഭ്യമാകും. സംസ്ഥാനത്ത് വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. മറ്റു ജില്ലകൾ ഓറഞ്ച് സോണിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു. ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,33,388 ആയി. ആകെ രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 10,69,424 ആയി. 61,547 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടുമ്പോൾ ചില മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കുന്നു. Read More
ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സർവീസിന് അനുമതി
നാലു ചക്ര വാഹനങ്ങളിൽ രണ്ട് യാത്രക്കാരാകാം
ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയാകാം
അനുവദനീയമായ ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം
സ്വന്തം കാറിൽ ഡ്രൈവർക്കു പുറമെ രണ്ട് യാത്രക്കാരാകാം
ഗ്രീൻ സോണിൽ പൊതു നിയന്ത്രണം മാത്രം. മറ്റു നിയന്ത്രണങ്ങൾ നീക്കി
50 ശതമാനം യാത്രക്കാരുമായി ബസ് സർവീസിന് അനുമതി
ഗ്രീൻ സോണിൽ 50 ശതമാനം യാത്രക്കാരുമായി ബസ് സർവീസാകാം
ഓട്ടോ, ടാക്സി, ബസ് സർവീസ് പാടില്ല. സ്വകാര്യ വാഹനത്തിൽ പരമാവധി രണ്ടു യാത്രക്കാർ മാത്രം. ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാരൻ പാടില്ല. ഉപാധികളോടെ വ്യവസായ ശാലകൾ തുറക്കാം. പുറത്തുനിന്ന് ആളെ കൊണ്ടുവരാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം
ചുവപ്പ്, ഓറഞ്ച്, ഹരിത മേഖലകളിൽ, സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും മറ്റ് സുരക്ഷാ മുൻകരുതലുകളും എടുത്തു കൊണ്ട്, (ഒപിഡി) മെഡിക്കൽ ക്ലിനിക്കുകൾക്കും പ്രവർത്തിക്കാൻ അനുവാദമുണ്ട്. കണ്ടെയ്ൻമെൻറ് സോണുകളിൽ ഇവ അനുവദിക്കില്ല.
എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരും. അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ പോലുള്ള വലിയ പൊതുയോഗങ്ങളുടെ സ്ഥലങ്ങൾ
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെയാണ് നിയന്ത്രണം. പ്രാദേശിക അധികാരികൾ ഈ ആവശ്യത്തിനായി സിആർപിസിയിലെ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ [കർഫ്യൂ] പോലുള്ള ഉചിതമായ നിയമ വ്യവസ്ഥകൾ പ്രകാരം ഉത്തരവുകൾ പുറപ്പെടുവിക്കുകയും കർശനമായ പാലിക്കൽ ഉറപ്പാക്കുകയും ചെയ്യണം.
അടിയന്ത സാഹചര്യങ്ങളിലെ യാത്രകൾക്ക് അനുമതി. തിരഞ്ഞെടുത്ത ആവശ്യങ്ങൾക്കും എംഎച്ച്എ അനുവദിക്കുന്ന ആവശ്യങ്ങൾക്കുമായി വായു, റെയിൽ, റോഡ് വഴിയുള്ള യാത്ര അനുവദനീയം
മേയ് 17 വരെ ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾക്ക് വിലക്ക്. ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾ തുറക്കില്ല. സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ്/കോച്ചിങ് സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു തന്നെ.
വ്യോമ, റെയിൽ, മെട്രോ ഗതാഗതം മേയ് 17 വരെ ഉണ്ടാകില്ല. ഇതര സംസ്ഥാനത്തേക്ക് റോഡ് മാർഗ്ഗമുളള യാത്രയ്ക്കും അനുവാദമില്ല.
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 10 ഹോട്ട്സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി. Read Also
കൊറോണ വൈറസ് എന്ന മഹാവ്യാധിയെ എല്ലാവരും ഒന്നുചേർന്ന് നേരിടേണ്ട സമയമാണിത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചും ഒരു പരിധിവരെ നമുക്ക് ഇതിൽനിന്നും സ്വയം രക്ഷ നേടാം. ഇതിന് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തേണ്ടതായുമുണ്ട്. ഈ ലോക്ക്ഡൗൺ കാലത്ത് ബോധവൽക്കരണ പരിപാടികളിൽ സിനിമാ താരങ്ങൾ മുന്നിൽ തന്നെയുണ്ട്. പലരും സോഷ്യൽ മീഡിയ വഴി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്. നൃത്താവിഷ്കാരത്തിലൂടെ കൊറോണ നേരിടേണ്ടത് എങ്ങനെയെന്ന് വിവരിക്കുകയാണ് ഒരു കൂട്ടം നടിമാർ.
ലോകത്ത് കൊറോണ വൈറസ് രണ്ട് വർഷം വരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അടുത്തൊന്നും വൈറസിനെ നിയന്ത്രിക്കുക പ്രയാസകരമാണ്. മറ്റ് വൈറസുകളേക്കാൾ ഏറെ ബുദ്ധിമുട്ടാണ് പൂർണമായും കോവിഡ്-19നെ ഇല്ലാതാക്കുക.
ഇന്ത്യയിൽ നിലവിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ വേണ്ടിവരുന്നത് 15 ദിവസമാണ്. ലോക്ക്ഡൗണിന് മുമ്പ് ഇത് 3.4 ദിവസമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 27 ഓടെ ഇത് 10.77 ദിവസം ആകുകയും മാസവസാനത്തോടെ നിലിവിലെ സാഹചര്യത്തിലേക്ക് എത്തുകയും ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഒഡിഷ സംസ്ഥാനങ്ങളാണ് ഈ കണക്കിൽ മുന്നിൽ നിൽക്കുന്നത്. മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 11 മുതൽ 15 വരെ ദിവസങ്ങൾ മാത്രമാണ് വേണ്ടത്. തെലങ്കാനയിലാണ് ഇതിൽ ഏറ്റവും ഭേദം. 58 ദിവസമാണ് തെലങ്കാനയിൽ വേണ്ടിവരുന്നത്. പിന്നാലെയുള്ള കേരളത്തിലും രോഗവ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 37.5 ദിവസമാണ് കേരളത്തിൽ എടുക്കുന്നത്.
ഏപ്രിൽ മാസം അവസാനിച്ചതോടെ കോവിഡ്-19 പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇന്ത്യ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം മേയ് മൂന്നിന് അവസാനിക്കും. ലോക്ക്ഡൗൺ ഉദ്ദേശലക്ഷ്യത്തിലെത്തിയോ എന്ന ചോദ്യത്തിന് എത്തി എന്ന് തന്നെയാണ് ഒറ്റനോട്ടത്തിൽ ഉത്തരം പറയാൻ സാധിക്കുന്നത്.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഹെെക്കോടതിയിൽ വേറിട്ടൊരു ഹർജി. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിൽ തന്നെ തുടരാൻ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പൗരൻ ഹെെക്കോടതിയെ സമീപിച്ചു. കേരളത്തിൽ നിന്നാൽ മതിയെന്നും അമേരിക്കയിലേക്ക് ഇപ്പോൾ പോകേണ്ട എന്നും യുഎസ് പൗരനായ ടെറി ജോൺ കൺവേഴ്സാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായി വായിക്കാം
21 ദിവസമായി പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത മേഖലയായിരിക്കും ഇനി മുതൽ ഗ്രീൻ സോൺ. നേരത്തെ ഇത് 28 ദിവസമായിരുന്നു. ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.
കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു. അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് കൊച്ചിയിൽ നിന്നു പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ട്രെയിൻ അനുവദിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ആലുവയിൽ നിന്നും ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിൻ സർവീസ് എന്നാണ് റിപ്പോർട്ടുകൾ. വിശദമായി വായിക്കാം
“മേയ് മൂന്നിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരമായിരിക്കും. എന്നാല്‍ പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ല. സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇളവുകളില്‍ തീരുമാനം എടുക്കാനാകില്ല. നിയന്ത്രണം കൂട്ടാം, എന്നാല്‍ കുറയ്ക്കാന്‍ സാധിക്കില്ല.” ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. വിശമായ വായനയ്ക്ക്
ലോക്ക്ഡൗൺ തുടങ്ങി 40 ദിവസങ്ങൾ തികയാറാകുമ്പോൾ, ഇതര സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ടുളള ആദ്യ ട്രെയിൻ തെലങ്കാനയിൽനിന്നും പുറപ്പെട്ടു. ഇന്നു പുലർച്ചെ അഞ്ചിനാണ് തെലങ്കാനയിലെ ലിംഗപ്പളളിയിൽനിന്നും ജാർഖണ്ഡിലെ ഹാട്ടിയയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയും തമ്മിൽ നടന്ന യോഗത്തിനുശേഷമായിരുന്നു ഈ നീക്കം. കൂടുതൽ ട്രെയിനുകൾ ഇത്തരത്തിൽ സർവീസ് നടത്താൻ നീക്കം നടക്കുന്നതായി വൃത്തങ്ങൾ പറയുന്നു. അതേസമയം, ഔദ്യോഗികമായി ഒരു സർവീസ് മാത്രമേ റെയിൽവേ ഇതുവരെ അറിയിച്ചിട്ടുളളൂ.
രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു
രാജ്യത്ത് പാചകവാതക വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് പാചകവാതക വില കുറഞ്ഞത്. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് രാജ്യത്ത് പാചകവാതക വില 160 രൂപ കുറഞ്ഞു. ന്യൂഡൽഹിയിൽ പാചകവാതകത്തിന് 162.50 രൂപ കുറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പാചകവാതകത്തിനു വില കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയതിനാലാണ് പാചകവാതക വില കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ 14.2 കിലോ നോൺ-സബ്സിഡറി എൽപിജി സിലിണ്ടറിന് ഇന്നത്തെ വില 581 രൂപ 50 പെെസയാണ്. നേരത്തെ ഇത് 744 ആയിരുന്നു. മുംബെെയിൽ എൽപിജി സിലിണ്ടറിന് ഇന്നുമുതൽ 579 രൂപയാണ് വില. നേരത്തെ ഇത് 714.50 രൂപ ആയിരുന്നു.
കോവിഡ് മൂലം രാജ്യം പൂർണമായി അടച്ചിട്ട സാഹചര്യത്തിൽ ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ലെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുകി തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. കോവിഡ് മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിസന്ധിയെന്നും കമ്പനി വ്യക്തമാക്കി.
ജില്ലയില്‍ കോവിഡ് പരിശോധനാ ഫലങ്ങള്‍ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പോസിറ്റീവ്, നെഗറ്റീവ് കേസുകളുണ്ടാകാം. ആദ്യഫലം അനുസരിച്ചുള്ള നടപടികളാണ് ഏടുത്തത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും എവിടെനിന്നാണ് രോഗം രോഗം വന്നതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനദണ്ഡമനുസരിച്ച് കേരളത്തിലെ രണ്ട് ജില്ലകളാണ് റെഡ് സോണിലുള്ളത്. കോട്ടയം, കണ്ണൂർ ജില്ലകൾ മാത്രമാണ് റെഡ് സോണിൽ ഉൾപ്പെടുന്നത്. വയനാട്, എറണാകുളം ജില്ലകൾ ഗ്രീൻ സോണിൽ. ബാക്കി പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ്. മേയ് മൂന്നിനു ശേഷം ഗ്രീൻ സോൺ ജില്ലകളിൽ ഇളവ് ലഭിക്കും. റെഡ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.
പ്രായമായവരിൽ കോവിഡ്-19 രോഗവ്യാപനം അതിവേഗം നടക്കുമെന്ന പ്രചാരണം ഉണ്ടെങ്കിലും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് അങ്ങനെയല്ല. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ അമ്പത് ശതമാനം പേരും 60 വയസ്സിനു താഴെയുള്ളവരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 1,147 പേർ മരിച്ചു. ഇതിൽ 50 ശതമാനം ആളുകളും അറുപത് വയസ്സിനു താഴെ പ്രായമുള്ളവരാണ്. പ്രായമായവരിൽ കോവിഡ് പ്രതിരോധശേഷി കുറവാണെന്ന് പഠനങ്ങൾ നിലനിൽക്കെയാണ് ഇന്ത്യയിൽ നിന്നു ഇങ്ങനെയൊരു കണക്ക്. ഏപ്രിൽ 18 വരെയുള്ള മരണസംഖ്യയിൽ വെറും 25 ശതമാനം പേർ മാത്രമേ അറുപത് വയസ്സിനു താഴെയുള്ളവരിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് ഇതിൽ വർധനവ് രേഖപ്പെടുത്തി.
കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെെനയ്ക്കെതിരെ വിമർശനം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നുതന്നെ ആണെന്ന് ട്രംപ് പറഞ്ഞു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വെെറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു.
കേന്ദ്രം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 284 ഓറഞ്ച് സോണുകളും 319 ഗ്രീൻ സോണുകളും ഉണ്ട്. ഗ്രീൻ സോണുകളിൽ മേയ് മൂന്നിനു ശേഷം ഇളവുകൾ ലഭ്യമാകും. സംസ്ഥാനത്ത് വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. മറ്റു ജില്ലകൾ ഓറഞ്ച് സോണിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു.