കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പശ്ചിമ ബംഗാളിലേക്ക് പോയ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 49 അംഗങ്ങൾ കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഒഡീഷയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ 190 അംഗ ടീമിന്റെ ഭാഗമായിരുന്നു ഇവർ.
“ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കഴിഞ്ഞ് മടങ്ങിയെത്തിയ ഒഡീഷയിലെ 190 എൻഡിആർഎഫ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 50 പേർക്ക് കോവിഡ് ഉള്ളതായി കണ്ടെത്തി. ഇവരിൽ ആർക്കും തന്നെ കോവിഡ് ലക്ഷണങ്ങൾ ഇല്ല. എല്ലാവരും നിരീക്ഷണത്തിലാണ്,” എൻഡിആർഎഫ് ഡിജി എസ്എൻ പ്രധാൻ തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
Read More: സ്ഥിതി കൂടുതൽ വഷളാകുന്നു, ഇപ്പോഴത്തെ വെല്ലുവിളി ജാഗ്രതക്കുറവ്: ലോകാരോഗ്യ സംഘടന
അതേസമയം, കോവിഡ് സ്ഥിരീകരിച്ചവരുടെ യഥാർത്ഥ എണ്ണം 49 മാത്രമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. എൻഡിആർഎഫിലെ ഏറ്റവും വലിയ പോസിറ്റീവ് കേസുകൾ കൂടിയാണ് ഇത്. കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോവിഡ് ബാധിതരുടെ എണ്ണം 1,500 കവിഞ്ഞപ്പോഴും എൻഡിആർഎഫിൽ അടുത്തകാലം വരെ ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
കോവിഡ് -19 പരിശോധനകൾ നടത്തി, ആർക്കും തന്നെ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് ഈ ഉദ്യോഗസ്ഥരെല്ലാം പശ്ചിമ ബംഗാളിലേക്ക് പോയത്. തിരിച്ചെത്തിയതിന് ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കി. അപ്പോഴാണ് 190പേരിൽ 49 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. എന്നാൽ അവർ ആരും തന്നെ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. ഈ അവസ്ഥ മറി കടക്കാൻ സാധിക്കുമെന്ന് നൂറ് ശതമാനം ഞങ്ങൾ വിശ്വസിക്കുന്നു,” ഒരു എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വെറും 10-ൽ താഴെ മരണങ്ങളും എന്നാൽ 1,500-ൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്ത സി.എ.പി.എഫ് ആണ് കൂട്ടത്തിൽ എറ്റവുമധികം കോവിഡ് ബാധിതമായിരിക്കുന്നത്. വിവിധ നഗരങ്ങളിലെ ക്രമസമാധാന ചുമതലകളിൽ മുൻപന്തിയിൽ നിൽക്കുന്ന സിആർപിഎഫും ബിഎസ്എഫും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടിലും കൂടി ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read in English: Coronavirus: 49 NDRF personnel who fought Cyclone Amphan test positive