scorecardresearch
Latest News

വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്

Lakshadweep, MP, Loksabha

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ ലഭിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരവും ഭരണഘടനയുടെ 102-ാം അനുച്ഛേദത്തിലെ (എൽ) (ഇ) വകുപ്പുകൾ പ്രകാരമാവുമാണ് ഈ തീരുമാനമെടുത്തത്.

“ലക്ഷദ്വീപിലെ കവരത്തി സെഷൻസ് കോടതിയിലെ കേസ് നമ്പര്‍ 01/2017-ല്‍ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗം മുഹമ്മദ് ഫൈസൽ പി പി ശിക്ഷിക്കപ്പെട്ട തീയതി മുതൽ, അതായത് 2023 ജനുവരി 11 മുതൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 102(എൽ)(ഇ) ,1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 8-ാം വകുപ്പും പ്രകാരമാണിത്,” വിജ്ഞാപനത്തില്‍ പറയുന്നു.

ബുധനാഴ്ചയാണ് വധശ്രമക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫൈസൽ ഉൾപ്പെടെ നാലുപേർക്ക് ലക്ഷദ്വീപ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നല്‍കണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Convicted in attempt to murder case lakshadweep mp mohammed faizal disqualified from lok sabha