ജയ്പൂർ: രാജസ്ഥാന് കോണ്‍ഗ്രസില്‍ വിമത നീക്കം നടത്തി പുറത്താക്കല്‍ ഭീഷണി നേരിടുന്ന സച്ചിന് പൈലറ്റ് വിഭാഗം എംഎല്‍എമാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഹൈക്കോടതി കോടതി ഉത്തരവ്. ജൂലൈ 21-ന് വൈകുന്നേരം 5.30 വരെ നടപടി എടുക്കരുതെന്ന് കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്കി.
തിങ്കളാഴ്ച്ച വീണ്ടും ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഇന്ന് വൈകുന്നേരം സ്പീക്കര്‍ അന്തിമ തീരുമാനം എടുക്കാന്‍ ഇരിക്കവേയാണ് കോടതിയുടെ ഉത്തരവ് വന്നത്.
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്ന എംഎല്‍എമാരെ പുറത്താക്കുന്നതിന് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു.
അശോക് ഗഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇന്ന് രാവിലെ രണ്ട് എംഎല്‍എമാരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കൂടാതെ, സംസ്ഥാനത്തെ എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ പൊലീസ് കേസ് എടുക്കാനും നീക്കമുണ്ട്.
സച്ചിന് പൈലറ്റിനെതിരെ കോണ്‍ഗ്രസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അയോഗ്യരാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത് കൂടാതെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തേയും സമീപിച്ചു.
രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് കോൺഗ്രസ് രണ്ട് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. രാജസ്ഥാനിലെ നിയമസഭാംഗങ്ങൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പാർട്ടി ആവശ്യപ്പെട്ടു.
വിമത എം.എല്‍.എമാരായ ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
“കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിനെതിരെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് എഫ്ഐആർ ഫയൽ ചെയ്യണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് സംശയിക്കുന്നുവെങ്കിൽ ഉടനടി വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. കോൺഗ്രസ് എംഎൽഎ ഭൻവർ ലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ആരാണ് കള്ളപ്പണം ഏർപ്പെടുത്തിയതെന്നും ആരാണ് കൈക്കൂലി നൽകിയതെന്നും അന്വേഷിക്കണമെന്നും” സുർജേവാല പറഞ്ഞു.
Read More: അയോഗ്യത: സ്പീക്കറുടെ നോട്ടീസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സച്ചിന് വിഭാഗം കോടതിയില്‍
കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും ബിജെപി നേതാവ് സഞ്ജയ് ജെയിനുമായി ഭന്‍വര്‍ നടത്തിയ ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം പുറത്തെത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
ബിജെപിക്ക് എംഎൽഎമാരുടെ പട്ടിക നൽകി എന്ന ആരോപണത്തിൽ, വിമത നേതാവ് സച്ചിൻ പൈലറ്റ് മുന്നോട്ട് വന്ന് തന്റെ നിലപാട് പരസ്യപ്പെടുത്തണമെന്നും സുർജേവാല കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരായി കോൺഗ്രസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് ബിജെപി നേതാവ് ഗജേന്ദ്ര ശെഖാവത് രംഗത്തെത്തി.
“ഇത് എന്റെ ശബ്ദമല്ല. അവർ ഏത് സഞ്ജയ് ജെയിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ആ പേരിൽ ധാരാളം പേരെ എനിക്കറിയാം. ഞാൻ ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ എന്റെ നമ്പർ ഉണ്ടായിരിക്കണം. നിങ്ങൾക്ക് അന്വേഷണം നടത്താം. ഞാൻ ഏത് അന്വേഷണത്തിനും തയ്യാറാണ്,” ശെഖാവത് വ്യക്തമാക്കി.
തന്നെയും ഒപ്പമുള്ള 17 എം.എല്‍.എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സച്ചിന് പൈലറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വിളിച്ചു ചേര്‍ത്ത നിയമസഭാകക്ഷി യോഗങ്ങളില്‍ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്പീക്കര്‍ 19 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് നോട്ടീസ് അയച്ചിരുന്നു.
ബുധനാഴ്ച്ച അശോക് ഗഹ്ലോട്ട് വിമതനായി നില്ക്കുന്ന സച്ചിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കമാന്‍ഡ് പ്രശ്നപരിഹാരത്തിനായി അയച്ച സംഘം ഗഹ്ലോട്ടിനെ സന്ദര്‍ശിക്കുകയും സച്ചിനുവേണ്ടി പാര്‍ട്ടിയുടെ വാതില്‍ തുറന്നിട്ടിരിക്കാനാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയു ചെയ്തു. താന്‍ സച്ചിനെതിരല്ലെന്നും അദ്ദേഹം ബിജെപി ക്യാമ്പ് വിടണമെന്നതാണ് തന്റെ ആവശ്യമെന്ന് ഗഹ്ലോട്ട് സംഘത്തെ അറിയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook