ന്യൂഡൽഹി: പ്രതിപക്ഷ ബ്ലോക്കിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസാണെന്നും മറ്റുള്ളവർ പാർട്ടിയുടെ പ്രസക്തിയെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കണമെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. നിരവധി സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് ഭരണം നഷ്ടപ്പെടുന്നതിനെ പ്രാദേശിക പാർട്ടികൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തേജസ്വി യാദവിന്റെ പ്രതികരണം.
2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി മേധാവി ലാലു പ്രസാദും വിദേശത്തുനിന്നും തിരിച്ചെത്തിയാലുടൻ സോണിയ ഗാന്ധിയെ കാണുമെന്നും തേജസ്വി ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ആഗ്രഹമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”നല്ലൊരു തുടക്കമാണിത്. ബിഹാർ നല്ലൊരു രൂപരേഖ നൽകിയിട്ടുണ്ട്, അത് മറ്റെവിടെയെങ്കിലും ആവർത്തിക്കണം. നിതീഷ്‌ജി നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാൽ, മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ നിതീഷ്‌ജിയും ലാലുജിയും അവരെ കാണും,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം, ബിജെപിയുമായുള്ള ജെഡിയു സഖ്യം നിതീഷ് അവസാനിപ്പിച്ചിരുന്നു. ബിഹാറിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുമായി കൈകോർക്കുകയും ചെയ്തു. പ്രതിപക്ഷ നിരയിൽ ഇത് പ്രതീക്ഷ ഉണ്ടാക്കിയെന്നും വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി അത് പ്രതിഫലിക്കുമെന്നും യാദവ് പറഞ്ഞു.
”ഇത് തീർച്ചയായും ഒരു മാറ്റമുണ്ടാക്കും. ജെഡിയു വിട്ടതോടെ അവരുടെ (ബിജെപി) ശക്തി കുറഞ്ഞു. ഗണിതശാസ്ത്രപരമായി, കോൺഗ്രസ്, ആർജെഡി, ജെഡിയു, ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലാണ്. ബിഹാറിൽ 40ൽ 39 സീറ്റുകൾ നേടിയത് ബിജെപി ഇനി ആവർത്തിക്കാൻ പോകുന്നില്ല. രാജസ്ഥാനിൽ കോൺഗ്രസ് സീറ്റുകൾ ഒന്നും നേടാത്തതും ഇനി ആവർത്തിക്കില്ല. ഞങ്ങൾ കൈകോർത്ത് തന്ത്രപരമായി പോരാടുകയാണെങ്കിൽ, തീർച്ചയായും ബിജെപി പാതിവഴിയിൽ നിൽക്കും,” യാദവ് പറഞ്ഞു.
പാർലമെന്റിൽ അവരുടെ എണ്ണം ഞങ്ങളേക്കാൾ കൂടുതലാണെന്നത് മറക്കുന്നില്ല. ആത്യന്തികമായി, സംഖ്യകളായിരിക്കും നിർണ്ണായക ഘടകം, പ്രസ്താവനകളല്ല. ആളുകൾ പ്രായോഗികമായി ചിന്തിക്കുകയും സാഹചര്യം മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ മാറ്റം ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നത് അവരുടെ പരസ്യ നിലപാടുകളിൽ പ്രതിഫലിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ യാദവിന്റെ മറുപടി ഇതായിരുന്നു, ”ഇത് ബിജെപിയെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്. അവരുടെ മനോവീര്യം വർധിപ്പിക്കാൻ, അവർ ഇപ്പോൾ 350 സീറ്റുകൾ ലക്ഷ്യമിടുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ തകർക്കാൻ അവർ ആഗ്രഹിച്ചു. പ്രാദേശിക പാർട്ടികൾ അവസാനിക്കണമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുറന്നടിച്ചു. ജെഡിയുവിനെ തകർക്കാൻ അവർ ആഗ്രഹിച്ചു. ഞങ്ങൾ രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചരിച്ച സന്ദേശം ഫലം കണ്ടു. ഇത് പ്രതിപക്ഷ നിരയിൽ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്.”