/indian-express-malayalam/media/media_files/uploads/2017/11/chidambaram-7591.jpg)
ന്യൂഡൽഹി: മോദി സർക്കാരിന്റെ ഏറ്റവും വലിയ നുണയാണ് നോട്ട് നിരോധനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ സാമ്പത്തിക നയത്തിന്റെ കരട് അവതരിപ്പിച്ചപ്പോഴാണ് പി.ചിദംബരം മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
നോട്ട് നിരോധന വിഷയത്തിൽ റിസർവ് ബാങ്കിനെയും ചിദംബരം വെറുതെ വിട്ടില്ല. "റിസർവ് ബാങ്ക് ഇപ്പോഴും പണം എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എത്ര രൂപ എണ്ണിയെന്ന് പോലും ബാങ്ക് നമ്മളോട് പറയില്ല. റിസർവ് ബാങ്ക് ഗവർണർ തിരുപ്പതിയിൽ പോയി അവിടുത്തെ ഭണ്ടാര പണം എണ്ണുന്നവരോട് നോട്ട് എണ്ണി തിട്ടപ്പെടുത്താൻ പറയണം. അവർ ആർബിഐയെക്കാൾ വേഗത്തിലും കൃത്യതയോടെയും പണമെണ്ണും,"ചിദംബരം പരിഹസിച്ചു.
"രാജ്യത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്തത്. പുരോഗതി കൈവരിക്കുന്ന ലോക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് ഇന്ത്യയിപ്പോൾ."
"ഉദാരവത്കരണ നയം നടപ്പിലാക്കിയ രാജീവ് ഗാന്ധിയും പിന്നീട് മൻമോഹൻ സിങ്ങും ഇന്ത്യയെ പുരോഗതിയിലേക്ക് കൊണ്ടുപോയി. എന്നാൽ മോദി സർക്കാർ എല്ലാം നശിപ്പിച്ചു. കോൺഗ്രസിന് മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ.
"ശക്തിയും ശേഷിയുമുളള യുവ നേതൃത്വം പാർട്ടിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രചരിപ്പിക്കൂ. നമ്മൾ സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും ഒപ്പം ഭരണത്തിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പാണ്," ചിദംബരം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.