/indian-express-malayalam/media/media_files/uploads/2023/06/sachin-pilot.jpg)
സച്ചിന്‍ പൈലറ്റ് | ഫൊട്ടോ: എക്സ്പ്രസ് ആർക്കൈവ്സ്
ജയ്പൂർ: രാജസ്ഥാനിൽ ഇലക്ഷൻ കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 200 സീറ്റുകളിൽ 33 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലെ വിഭാഗീയതകൾ തുടരുന്നതിനിടെ പ്രധാന സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിമാരുൾപ്പെടെ നിരവധി എംഎൽഎമാരെ ബെഞ്ചിലിരുത്താനുള്ള നിർദ്ദേശത്തെ ഗെഹ്‌ലോട്ട് എതിർത്തതിന്റെ പേരിലാണ് കോൺഗ്രസ് പട്ടിക വൈകിയത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പ്രധാന എതിരാളിയും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്, നിയമസഭാ സ്പീക്കർ സി പി ജോഷി, പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതാസ്ര എന്നിവരാണ് ലിസ്റ്റിലുള്ളത്. നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്ന 29 സീറ്റുകളും നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ശേഷിക്കുന്ന നാല് സീറ്റുകളിൽ 2018ൽ ബിജെപിയാണ് ജയിച്ചിരുന്നത്. ഇത് തിരിച്ചുപിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
33 അംഗ ലിസ്റ്റിൽ സച്ചിൻ പൈലറ്റ് വിഭാഗത്തിനാണ് കൂടുതൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. ഇന്ദ്രാജ് ഗുർജർ, മുകേഷ് ഭാകർ, രാംനിവാസ് ഗവാരിയ തുടങ്ങിയ പൈലറ്റ് വിഭാഗം നേതാക്കളാണ് കൂടുതലും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നാല് സീറ്റുകൾ പട്ടികജാതി, പട്ടിക വിഭാഗക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്.
രമില ഖാദിയ എന്ന സ്വതന്ത്ര സിറ്റിങ് എംഎൽഎ ഇക്കുറി കോൺഗ്രസ് പട്ടികയിലെ സർപ്രൈസ് പാക്കേജായി. കുശൽഗഡ് നിയോജക മണ്ഡലത്തിൽ നിന്നുള്ള രമില, 2020ൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധി നേരിട്ടപ്പോൾ തന്നെ പിന്തുണച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കഴിഞ്ഞ ജൂൺ മാസം വെളിപ്പെടുത്തിയിരുന്നു.
അശോക് ഗെഹ്ലോട്ട് സർദാർപുരി, സച്ചിൻ പൈലറ്റ് ടോങ്ക്, ദൊതസാര ലക്ഷ്മൺഗഡ്, ജോഷി നാദ് ദ്വാര, മന്ത്രി മമ്ത ഭൂപേഷ് സിക്രായ്, മന്ത്രി ടിക്കാറാം ജുള്ളി അൽവാർ റൂറൽ, മന്ത്രി മഹേന്ദ്ര ജീത് സിങ് മാളവ്യ ബാഗിദോര എന്നിവിടങ്ങളിൽ മത്സരിക്കും. സഹമന്ത്രിമാരായ ഭൻവർ സിംഗ് ഭാട്ടിയും അശോക് ചന്ദനയും യഥാക്രമം കോളയാട്ടിൽ നിന്നും ഹിന്ദോളിയിൽ നിന്നും വീണ്ടും ടിക്കറ്റ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.