ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ വികാരാധീനനായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ. കർണാടകയിൽ മികച്ച ഫലം നൽകുമെന്ന് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും താൻ ഉറപ്പ് നൽകിയിരുന്നതായി മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പി കൊണ്ട് ശിവകുമാർ പറഞ്ഞു. സോണിയ ഗാന്ധി ജയിലിൽ തന്നെ കാണാൻ വന്നത് തനിക്ക് മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഓഫിസാണ് ഞങ്ങളുടെ ക്ഷേത്രം. ഞങ്ങളുടെ അടുത്ത നടപടികൾ കോൺഗ്രസ് ഓഫിസിൽവച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ”കഴിഞ്ഞ മൂന്നു വർഷമായി താൻ ഉറങ്ങിയിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. എന്റെ നേതാവ് സോണിയ ഗാന്ധിയോട് ഞാൻ നന്ദി പറയുന്നു. അവർ എന്നിൽ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു. ആ ദിവസം മുതൽ ഞാൻ ഉറങ്ങിയിട്ടില്ല. സിദ്ധരാമയ്യ അടക്കം സംസ്ഥാനത്തെ എന്റെ എല്ലാ നേതാക്കളോടും ഞാൻ നന്ദി പറയുന്നു. ഈ വിജയം എന്രേതു മാത്രമല്ല,” ശിവകുമാർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയമാണ് ഇതെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. നരേന്ദ്ര മോദിക്ക് എതിരായ ജനവിധിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിക്ക് വലിയ ജനവിധി നൽകിയതിന് കർണാടകയിലെ ജനങ്ങളോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നന്ദി പറഞ്ഞു. പാർട്ടി വാഗ്‌ദാനം ചെയ്ത അഞ്ച് ഉറപ്പുകളും കോൺഗ്രസ് നിറവേറ്റുമെന്നും ഖാർഗെ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന ലാപ്പില്‍ എത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ് തുടരുന്നത്. കണക്കുകള്‍ എല്ലാം പിഴച്ച് ബിജെപിയുടെ സീറ്റ് നില 62 ലേക്ക് ചുരുങ്ങുമ്പോള്‍ കണക്ക് കൂട്ടലുകള്‍ക്കപ്പുറം 138 സീറ്റെന്ന സുരക്ഷിയ നിലയിലേക്ക് കോണ്‍ഗ്രസ് എത്തുകയാണ്. മറുവശത്ത് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കപ്പെട്ട ജെഡിഎസിന്റെ കോട്ടയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കടന്നു കയറി.