/indian-express-malayalam/media/media_files/uploads/2019/04/modi-amit-shah.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് എംപിയായ സുഷ്മിത ദേവാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Read More: മെയ് 23ന് പ്രതിപക്ഷത്തിന്റെ 'ഗെയിം ഓവര്‍' ആകും: പ്രധാനമന്ത്രി നരേന്ദ്രമോദി
മോദിയും അമിത് ഷായും പൊതു ഇടങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യത്തിന്റെ പേര് പല തവണ തങ്ങളുടെ പ്രസംഗങ്ങളില്‍ വലിച്ചിഴച്ചുവെന്നും ഹർജിയിൽ പറയുന്നു. ഏപ്രില്‍ 23-ന് ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം മോദി റോഡ് ഷോ നടത്തിയെന്നും, പ്രസംഗം നടത്തിയെന്നും ഇത് ചട്ടലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഇരുവര്‍ക്കുമെതിരായ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ച് പരിഹരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പരാതി നല്‍കി മൂന്നാഴ്ചയായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ, മോദിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി ആരോപണമുയര്‍ന്നിരുന്നു.
മോഡല്‍ കോഡ് ഓഫ് കണ്ടക്ട് എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് എന്നായിട്ടുണ്ടെന്ന് നേരത്തേ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞിരുന്നു.
'കഴിഞ്ഞ അഞ്ചോ ആറോ ആഴ്ചകളായി 37 പ്രാതിനിധ്യങ്ങളാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പത്തെണ്ണത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം. വിദ്വേഷ പ്രസംഗം, വിഭജനം, ധ്രൂവീകരണം എന്നിങ്ങനെയാണ്. മോദിയും ഷായും ചെയ്തതാണ്,' അഭിഷേക് സിങ്‌വി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.