/indian-express-malayalam/media/media_files/2025/12/28/court-2025-12-28-12-05-55.jpg)
AI Generated Image
ഹൈദരാബാദ്: രണ്ട് പതിറ്റാണ്ടിലേറെയായി തകർന്നുപോയ ദാമ്പത്യബന്ധം വേർപെടുത്താനുള്ള കുടുംബ കോടതിയുടെ വിധി ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 17 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി. ഭാര്യയ്ക്ക് സ്ഥിരമായ ജീവനാംശമായി 50 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ കെ. ലക്ഷ്മൺ, നഴ്‌സിംഗ് റാവു നന്ദികൊണ്ട എന്നിവരടങ്ങിയ ബെഞ്ചാണ് ദ്രോണംരാജു വിജയ ലക്ഷ്മിയും ദ്രോണംരാജു ശ്രീകാന്ത് ഫണി കുമാറും തമ്മിലുള്ള വിവാഹമോചനം ശരിവെച്ചത്. ബന്ധം വീണ്ടെടുക്കാനാവാത്ത വിധം തകർന്നുവെന്ന കുടുംബ കോടതിയുടെ നിരീക്ഷണം ബെഞ്ച് ശരിവെക്കുകയായിരുന്നു.
Also Read:ആരവല്ലിയിലെ ആശങ്കകള്‍; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
2002 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2003-ൽ മകൾ ജനിച്ചതിന് പിന്നാലെ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങി. 2008-ൽ ഭർത്താവ് ക്രൂരതയും ഉപേക്ഷിച്ചുപോകലും ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകിയതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. ഇതിനിടെ ദാമ്പത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കോടതിയെ സമീപിച്ചു. ഐപിസി 498-എ പ്രകാരമുള്ള ക്രിമിനൽ പരാതികൾ, മെയിന്റനൻസ് ഹർജികൾ തുടങ്ങി നിരവധി കേസുകൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.
2015 ഫെബ്രുവരിയിൽ വിചാരണ കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യ ഇതിനെതിരെ അപ്പീൽ നൽകുകയായിരുന്നു. എംബിബിഎസ് വിദ്യാർത്ഥിനിയായ തങ്ങളുടെ 22 വയസ്സുള്ള മകൾക്ക് വേണ്ടി ദാമ്പത്യം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഭാര്യയുടെ വാദം.
ദീർഘകാലത്തെ വേർപിരിയലിന് ശേഷം ഒരുമിച്ച് താമസിക്കാൻ ഭാര്യയ്ക്കും താല്പര്യമില്ലെന്ന് കോടതി നടപടികൾക്കിടയിൽ വ്യക്തമായതായി ബെഞ്ച് നിരീക്ഷിച്ചു. പരസ്പര വിശ്വാസമില്ലായ്മയും സ്‌നേഹമില്ലായ്മയും കാരണം ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'വിശ്വാസവും സ്‌നേഹവും ഇല്ലാത്ത സാഹചര്യത്തിൽ ദാമ്പത്യജീവിതം നയിക്കാൻ നിർദ്ദേശിക്കുന്നത് കൂടുതൽ തർക്കങ്ങൾക്കും ആശങ്കകൾക്കും മാത്രമേ വഴിവെക്കൂ,' എന്ന് വിധി പ്രസ്താവത്തിൽ ജസ്റ്റിസ് കെ. ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
വിവാഹമോചനം ശരിവെച്ച കോടതി, മകൾക്ക് മെയിന്റനൻസ് നൽകുന്നതിൽ കുടുംബ കോടതി പരാജയപ്പെട്ടുവെന്ന് വിലയിരുത്തി. നിലവിലുള്ള എല്ലാ സാമ്പത്തിക തർക്കങ്ങളും മെയിന്റനൻസ് കേസുകളും അവസാനിപ്പിക്കുന്നതിനായി 50 ലക്ഷം രൂപ ഭാര്യയ്ക്കും മകൾക്കുമായി ഒറ്റത്തവണയായി നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഈ തുക കൈമാറണം. ഈ തുക സ്വീകരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ സ്വത്തുവകകളിൽ മേൽ ഭാര്യയ്‌ക്കോ മകൾക്കോ പിന്നീട് അവകാശവാദം ഉന്നയിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
Read More:വിബി-ജി റാം ജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us