scorecardresearch

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയായി വീണ്ടും നിർദ്ദേശിച്ചേക്കും

കേരളത്തിൽ നിന്നുളള പ്രതിനിധികളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ തടഞ്ഞത്

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ വീണ്ടും സുപ്രീം കോടതി ജസ്റ്റിസായി കൊളിജിയം നാമനിർദ്ദേശം ചെയ്തേക്കും. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് കേന്ദ്രസർക്കാർ മടക്കി അയച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു നീക്കം കൊളീജിയം നടത്താൻ ഉദ്ദേശിക്കുന്നത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ഒഡിഷ ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതി ജസ്റ്റിസായി ഉയർത്തിയേക്കുമെന്നാണ് വിവരം. ഇന്ദിര ബാനർജിക്ക് നിയമനം ലഭിച്ചാൽ രാജ്യത്തെ പരമോന്നത കോടതിയിൽ ഏറ്റവും കൂടുതൽ വനിത ജസ്റ്റിസുമാർ എന്ന നേട്ടം കൂടി ഈ കാലത്തിന് സ്വന്തമാകും.

ആർ.ഭാനുമതിയും സുപ്രീം കോടതി അഭിഭാഷക സ്ഥാനത്ത് നിന്ന് നേരിട്ട് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ഇന്ദു മൽഹോത്രയുമാണ് ഇപ്പോഴത്തെ വനിത ജസ്റ്റിസുമാർ. സുപ്രീം കോടതിയിൽ 31 ജസ്റ്റിസുമാർ വരെയാകാമെന്നാണ് നിയമം. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് മാസത്തോടെ ഈ സംഖ്യ 22 ആയി ചുരുങ്ങിയിരുന്നു.

കേരളത്തിൽ നിന്നുളള പ്രതിനിധികളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ തടഞ്ഞത്. ഇതിന് ശേഷം സുപ്രീം കോടതിയിലേക്കുളള നിയമനങ്ങൾ ഏതാണ്ട് ഇഴഞ്ഞ മട്ടിലായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Collegium likely to push km joseph s name as supreme court judge again