/indian-express-malayalam/media/media_files/uploads/2018/05/dipak-misra.jpg)
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് തളളിയതിനെതിരെ സമർപ്പിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു. ഇതോടെ കേസ് സുപ്രീംകോടതി തളളി. എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ചത്.
രാജ്യസഭാ ഉപാധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡു ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ നടപടിയെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പഞ്ചാബിൽ നിന്നുളള പ്രതാപ് സിങ് ബാജ്‌വാ, ഗുജറാത്തിൽ നിന്നുളള അമീ ഹർഷാദ്രെ യാഞ്ജനിക് എന്നീ രാജ്യസഭാംഗങ്ങളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി, ഏകപക്ഷീയമായാണ് ഇംപീച്ച്മെന്റിനുളള പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി തളളിയതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
ഏപ്രിൽ 24 നാണ് 71 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തളളിയത്. ഏഴ് പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട എംപിമാരാണ് ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ടിരുന്നത്. പ്രധാനമായി രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തളളിയത്. ചീഫ് ജസ്റ്റിസിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നുമാണ് നോട്ടീസ് തള്ളിയതിന് കാരണമായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.