ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അസമിലെ ഗുവഹത്തിയിലുണ്ടായ വെടിവയ്പ്പിലാണ് രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്. നഗരത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ വെടിവയ്പ്പിലാണ് ഇവർക്ക് ജീവൻ നഷ്ടമായതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് വെടിയുതിർത്തത്. വെടിവയ്പ്പിൽ കൂടുതൽ ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ പ്രക്ഷോഭങ്ങൾ ഇന്നും സജീവമായിരുന്നു. നിരവധി പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്.
Also Read: ‘ഇത് വിശ്വാസ്യത സംബന്ധിച്ച ചോദ്യം’; ഹൈദരാബാദ് ഏറ്റുമുട്ടലിൽ അന്വേഷണത്തിന് സമിതിയെ നിയമിച്ചു
ഗുവാഹത്തിയിൽ ബുധനാഴ്ചവരെ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് 48 മണിക്കൂർ കൂടി നീട്ടി. ബുധനാഴ്ച രാത്രി 7 മുതലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഗുവാഹത്തി പൊലീസ് കമ്മീഷണർ ദീപക് കുമാറിനെ മാറ്റി പകരം മുന്ന പ്രസാദ് ഗുപ്തയെ നിയമിച്ചു. മറ്റു ചില ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
Also Read: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ
പൗരത്വ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയിലും പാസായിരുന്നു. ഇതിനുപിന്നാലെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉടലെടുത്തത്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു പൗരത്വം നൽകുന്നതു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ നഷ്ടപ്പെടുത്തുമെന്ന ഭയമാണ് പ്രതിഷേധത്തിന് പിന്നിൽ.
അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്നാണ് അദ്ദേഹം എത്തേണ്ടിയിരുന്നത്. ഡിസംബർ 12 മുതൽ 14 വരെയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.