ന്യൂഡൽഹി: അരുണാചൽപ്രദേശിലെ തവാങ്ങിനടുത്തുള്ള അതിർത്തിപ്രദേശത്ത് ചൈനീസ് കടന്നുകയറ്റമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പ്രതകരണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. നിയന്ത്രണരേഖയിലെ ബലപ്രയോഗത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടനടി തിരിച്ചടിയുണ്ടാകില്ലെന്ന് ചൈന കരുതുന്നുവെങ്കിൽ തെറ്റിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർണഗീ ഇന്ത്യ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ചൈനയിലെ മുൻ ഇന്ത്യൻ അംബാസഡറായ ഗോഖലെ, 2020 ലെ ഗൽവാൻ സംഭവം ചൈനയെക്കുറിച്ചുള്ള ദേശീയ പൊതുജനാഭിപ്രായത്തെ മാറ്റിമറിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ-യുഎസ് ബന്ധം ഒരു സഖ്യമായി മാറില്ലെന്ന് ചൈനയുടെ നേതാക്കൾ കരുതുന്നത് ശരിയാണെങ്കിലും, ലഡാക്കിലെ സൈനിക വിന്യാസം ചൈനയുടെ തന്ത്രപരമായ കണക്കുകൂട്ടലുകൾക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചെറിയ രീതിയിലുള്ള ബലപ്രയോഗത്തിന് മറുപടിയായി ഇന്ത്യ സൈനിക ബലം വർധിപ്പിക്കില്ലെന്നും ഇന്ത്യ സഖ്യമുണ്ടാക്കില്ലെന്നും 2020 മുതലുള്ള ഇന്ത്യൻ തന്ത്രപരമായ ചിന്തയിൽ വന്ന മാറ്റങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ സൈനിക ബലപ്രയോഗത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ചൈനീസ് പണ്ഡിതന്മാരും പുനഃപരിശോധിക്കേണ്ടതായി വരും. നിയന്ത്രണരേഖയിലെ നിലവിലെ സാഹചര്യത്തിൽ സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ തയ്യറാകേണ്ടതുണ്ട്. നിലവിലെ സൈനികശേഷി അനുസരിച്ച് ഇന്ത്യയുടെ ഭാവി പ്രതികരണങ്ങളും പെരുമാറ്റവും വിലയിരുത്തുന്നത് ശരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ ചൈനീസ് സൈനികർ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരം. അതിനിടെ, അരുണാചൽ ഉൾപ്പെടെ ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യോമസേന ഇന്നും നാളെയും സേനാഭ്യാസം നടത്തുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കെ നടക്കുന്ന വ്യോമാഭ്യാസം ഇന്ത്യൻ സേനയുടെ കരുത്ത് വിളിച്ചോതുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഡിസംബർ 9ന് ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടിയിരുന്നു. 2020 ജൂണില്‍ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിനു ശേഷം ഇത്തരത്തിലുള്ള ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്.